സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് അധിക ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായ വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല നൽകി. കെവാസുകിക്ക് ലോക കേരള സഭയുടെ ചുമതല കൂടി നൽകി.ടിവി അനുപമയെ ലാന്റ് റവന്യൂ കമ്മീഷണറായി നിയമിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി വീണ മാധവനെയും സംസ്ഥാന ജിഎസ്‌ടി കമ്മീഷണറായി ഡോ എസ് കാർത്തികേയനെയും നിയമിച്ചു.

ഇപ്പോൾ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വി വേണു. ഇദ്ദേഹത്തിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല നൽകി. നിലവിൽ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായ പുനീത് കുമാറിന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മുഴുവൻ ചുമതലയും അധികമായി നൽകി.

ജലവിഭവ വകുപ്പ് സെക്രട്ടറിയായ പ്രണബ്ജ്യോതി നാഥ് കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ വകുപ്പിന്റെയും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടറായും മുഴുവൻ ചുമതല വഹിക്കും.

ലേബർ കമ്മീഷണറായ കെ വാസുകിക്ക് ലോക കേരള സഭയുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് ടിവി അനുപമ ലാന്റ് റവന്യൂ കമ്മീഷണറായി ചുമതലയെടുക്കണം. ഇവർക്ക് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മീഷണറുടെയും നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രൊജക്ടിന്റെ സംസ്ഥാന പ്രൊജക്ട് മാനേജറുടെ ചുമതലയും നൽകി.

പഠനം പൂർത്തിയാക്കി ഡിസംബർ ഒന്നിന് തിരികെ ജോലിയിൽ പ്രവേശിക്കുന്ന ഡോ വീണ എൻ മാധവന് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ മാനേജിങ് ഡയറക്ടറുടെ കൂടെ ചുമതല നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഡോ എസ് കാർത്തികേയനെ, വീണ മാധവൻ സ്ഥാനം മാറുന്നതിനാൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ അധിക ചുമതല നൽകി.

Top