കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഗൗതംഘോഷ് ജൂറി ചെയര്‍മാന്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയുടെ ചെയര്‍മാനായി ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷിനെ നിയമിച്ചു. 2022ലെ ചലച്ചിത്ര പുരസ്‌കാരമാണ് നിര്‍ണയിക്കുന്നത്. 1980 മുതല്‍ ഇന്ത്യന്‍ സമാന്തര സിനിമ ലോകത്തെ ശ്രദ്ധേയമായ പേരാണ് ഗൗതം ഘോഷ്. മികച്ച സിനിമ, മികച്ച ചിത്രം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 17 ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്്.

സംവിധായകനും കലാസംവിധായകനും ചിത്രകാരനും ശില്പിയുമായ നേമം പുഷ്പരാജ്, ചലച്ചിത്ര സംവിധായകനും ആര്‍ട്ടിസ്റ്റുമായ കെ.എം. മധുസൂദനന്‍ എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകന്‍ റോയ് പി.തോമസ്, നിര്‍മ്മാതാവ് ബി.രാകേഷ്, സംവിധായകന്‍ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.

നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അന്തിമ വിധികര്‍ത്താക്കളുടെ പാനലില്‍ ഉണ്ടാകും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ ജഡ്ജിംഗ് കമ്മിറ്റികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ.സി നാരായണന്‍ നയിക്കുന്ന. സിനിമയുമായി ബന്ധപ്പെട്ട രചനകള്‍ക്കുള്ള അവാര്‍ഡുകള്‍ക്കുള്ള ജൂറിയില്‍ എഴുത്തുകാരായ കെ.രേഖ, എം.എ.ദിലീപ്, ശ്രീ.അജോയ് എന്നിവര്‍ അംഗങ്ങളായിരിക്കും.ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമകളാണ്. ജൂറിയുടെ പ്രദര്‍ശനങ്ങള്‍ ജൂണ്‍ 19ന് ആരംഭിക്കും.

Top