അവാര്‍ഡ് ജേതാക്കളെ മുഖ്യമന്ത്രി വിളിച്ചു വരുത്തി അപമാനിച്ചു; ജി സുരേഷ്‌കുമാര്‍

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ച് വിതരണം ചെയ്തതിനെതിരെ നിര്‍മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്‌കുമാര്‍. അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി അദ്ദേഹം ആരോപിച്ചു.

‘കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ഗ്ലൗസ് ഇട്ട് മുഖ്യമന്ത്രിക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യാമായിരുന്നു, അല്ലെങ്കില്‍ അദ്ദേഹം മാറി നിന്ന് മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടേയില്ല. അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആര്‍ക്കുമില്ലാത്തതു കഷ്ടമാണ്’ സുരേഷ്‌കുമാര്‍ തുറന്നടിച്ചു.

2018ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരില്‍ ചടങ്ങു ബഹിഷ്‌കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്, അന്നു ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെ പ്രധാന അവാര്‍ഡുകള്‍ രാഷ്ട്രപതി വിതരണം ചെയ്തു. എന്നാല്‍, ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ഏറ്റു വാങ്ങാന്‍ സംവിധായകന്‍ ഹരിഹരന്‍ എത്താതിരുന്നതു ഫലത്തില്‍ നന്നായി. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരനു വേണ്ടി മേശപ്പുറത്തു നിന്ന് അവാര്‍ഡ് എടുക്കാനെത്തിയത്. സ്റ്റാംപ് പ്രകാശനവും അവാര്‍ഡ് സ്മരണിക പ്രകാശനവും നേരിട്ടു നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി.ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ തോന്നാതിരുന്നതു കഷ്ടമാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.

 

 

Top