നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരിക്കാന്‍ എം ബി രാജേഷും വിഷ്ണുനാഥും

തിരുവനന്തപുരം: 15ാം കേരളനിയമസഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി തൃത്താലയില്‍നിന്നുള്ള എം ബി രാജേഷും യുഡിഎഫ് സ്ഥാനാര്‍ഥിയായി കുണ്ടറയില്‍ നിന്നും വിജയിച്ച പി സി വിഷ്ണുനാഥും മത്സരിക്കും. ഇരുവരും തിങ്കളാഴ്ച നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണന്‍ നായര്‍ക്ക് നാമനിര്‍ദേശ പത്രിക കൈമാറി. ഒമ്പത് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വിജയിക്കുന്ന വ്യക്തി സ്പീക്കറായി ചുമതലയേല്‍ക്കും. തുടര്‍ന്ന് കക്ഷിനേതാക്കളുടെ അനുമോദനവും സ്പീക്കറുടെ മറുപടിയും ഉണ്ടാകും.

എം ബി രാജേഷു വേണ്ടി രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. ഒന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പേര് നിര്‍ദേശിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ പിന്താങ്ങി. മറ്റൊന്നില്‍ സിപിഐ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ പേര് നിര്‍ദേശിച്ചു. ജെഡിഎസ് കക്ഷി നേതാവ് മാത്യു ടി തോമസ് പിന്താങ്ങി. വിഷ്ണുനാഥിനെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍ദേശിച്ചു. മുസ്ലിംലീഗ് കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്താങ്ങി. എല്‍ഡിഎഫിന് 99 ഉം, യുഡിഎഫിന് 41 ഉം അംഗങ്ങളാണുള്ളത്.

പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും. ഏഴിന് ആരംഭിക്കുന്ന പൊതുചര്‍ച്ചയ്ക്ക് തുടക്കമിടുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ ആയിരിക്കണമെന്ന കീഴവഴക്കമുണ്ട്. ഇതിനുമുമ്പ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. സിപിഐയിലെ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി. യുഡിഎഫ് മത്സരിക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.

 

Top