കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കേരളം

കൊച്ചി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കേരളം. നാളെ തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സംഘത്തെ അയക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ചര്‍ച്ചക്കായി സംസ്ഥാന സെക്രട്ടറി തയ്യാറാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ പറഞ്ഞു.

‘നാളെ രാവിലെ കേരളത്തില്‍ നിന്നും സംഘത്തെ അയക്കാം. നിര്‍ഭാഗ്യവശാല്‍, ധനമന്ത്രിക്ക് നാളെയും മറ്റന്നാളുമായി ബജറ്റ് ചര്‍ച്ചയുണ്ട്. മറ്റുള്ളവരുമായി ചര്‍ച്ച നാളെ തന്നെ ആരംഭിക്കാം.’ കപില്‍ സിബല്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് ശേഷം സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ചര്‍ച്ച നടത്തിക്കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചത്. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും.

കേരള ധനമന്ത്രിയും കേന്ദ്രത്തിന്റെ ധനസെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടത്തട്ടെയെന്നാണ് കോടതി നിര്‍ദേശിച്ചത്. കേരളത്തിന്റെ ധനമാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം നല്‍കിയ കുറിപ്പിന് സംസ്ഥാന സര്‍ക്കാര്‍ അക്കമിട്ട് മറുപടി നല്‍കിയിരുന്നു. കേരളത്തിന്റെ ധനമാനേജ്‌മെന്റ് മോശമാണെന്നും കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ വഴി ബജറ്റിനുപുറത്തുള്ള കടമെടുപ്പ് നടത്തുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഉള്‍പ്പെടെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉന്നയിച്ചത്.

Top