കേരളം ആർ.ടി.പി.സി.ആർ. പരിശോധന കൂട്ടണമെന്ന് കേന്ദ്ര നിർദേശം

ന്യൂഡൽഹി: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആർ.ടി.പി.സി.ആർ. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം. കേരളത്തിൽ ആർ.ടി.പി.സിആർ. പരിശോധന 53 ശതമാനത്തിനു മുകളിൽ ഒരിക്കൽപോലും ഉയർന്നിട്ടില്ലെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആർ.ടി.പി.സി.ആർ. പരിശോധന എല്ലാ സംസ്ഥാനങ്ങളിലും 70 ശതമാനമാക്കണമെന്നാണ് നിർദേശം. ഫെബ്രുവരി രണ്ടാംവാരം 33.7 ശതമാനമായിരുന്നു സംസ്ഥാനത്തെ പ്രതിദിന ആർ.ടി.പി.സി.ആർ. പരിശോധന. ഏറ്റക്കുറച്ചലുകൾക്കുശേഷം മാർച്ച് പകുതിയോടെ അത് 53.1 ശതമാനമായി. ഫെബ്രുവരിയിൽ കേരളത്തിലെ പ്രതിദിന കേസുകൾ 4977 വരെ ഉയർന്നിരുന്നു.

സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് ഫെബ്രുവരി 10-നും 16-നുമിടയിൽ 8.10 ശതമാനം ആയിരുന്നത് മാർച്ച് 17-നും 23-നുമിടയിൽ 1.44 ശതമാനംവരെ കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത് വീണ്ടും ഉയർന്ന് 5.09 ശതമാനമായി.

Top