ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും വ്യാഴാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് വ്യാഴാഴ്ച രാവിലെയോടെ തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

മലയോര മേഖലകളില്‍ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരളാതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. നിലവില്‍ കേരള -കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ ഇന്ന് രാവിലെയോടെ സുരക്ഷിത തീരങ്ങളിലേക്ക് മാറാനും നിര്‍ദേശം നല്‍കി.

അതേസമയം, തമിഴ്നാട്ടിലെ മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചെന്നൈ ഉള്‍പ്പെടെ 24 ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Top