കൊച്ചി: വ്യാഴാഴ്ച കൊച്ചി മറൈൻ ഡ്രൈവ് പുതിയ ഒരു സമരത്തിന് വേദിയാകും.
‘സൗഹൃദം സദാചാര വിരുദ്ധമല്ലന്നും ,സദാചാര വിരുദ്ധ പൊലീസ് നാടിനാവശ്യമില്ലന്നും ‘ പ്രഖ്യാപിച്ച് എറണാകുളം മഹാരാജാസ് കോളജിലെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തും.
ഡി വൈ എഫ് ഐയുടെ നേതൃത്വത്തിലും വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്നേഹ ഇരുപ്പു സമരം പ്രഖ്യാപിച്ചിടുണ്ട്.
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി എം സുധീരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ ശിവസേനക്കാർ അഴിഞ്ഞാടുമ്പോൾ നോക്കി നിന്ന പൊലീസുകാർക്കെതിരെ കർക്കശ നടപടിയെടുത്തു. എറണാകുളം റേഞ്ച് ഐജിയുടെ നിർദ്ദേശ പ്രകാരം സെൻട്രൽ എസ് ഐയെ സസ്പെൻറ് ചെയ്യുകയും എട്ട് പൊലീസുകാരെ എ.ആർ ക്യാംപിലേക്ക് മാറ്റുകയും ചെയ്തു. സമരത്തിന് നേതൃത്വം നൽകിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറൈൻ ഡ്രൈവിൽ വിശ്രമിച്ചിരുന്ന യുവതി – യുവാക്കളെ തിരഞ്ഞ് പിടിച്ച് ചൂരല് കൊണ്ടടിച്ച് ഓടിച്ച ശിവസേനക്കാരുടെ നടപടിക്കെതിരെ പ്രതിഷേധം പടരുകയാണ്. വനിതാ ദിനത്തിൽ തന്നെ വനിതകൾ ആക്രമിക്കപ്പെട്ടതിനെ വളരെ ഗൗരവമായാണ് കേരളീയ സമൂഹം വീക്ഷിക്കുന്നത്.