ക്ലബ് ഹൗസില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഒരുങ്ങി കേരള പൊലീസ്

തിരുവനന്തപുരം: ലൈവ് ചര്‍ച്ചകളുടെ പേരില്‍ ശ്രദ്ധേയമായ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ‘ക്ലബ് ഹൗസില്‍ അശ്ലീല ചര്‍ച്ചകള്‍ക്ക് വഴിമാറുന്നു. അര്‍ധരാത്രികളില്‍ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന ‘റെഡ് റൂമുകള്‍’ സജീവമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ക്ലബ് ഹൗസില്‍ നിരീക്ഷണം ശക്തമാക്കുവാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇത്തരം റൂമുകള്‍ ‘ഹണി ട്രാപ്പ്’ പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മലയാളികള്‍ അടക്കം ഇത്തരം റൂമുകള്‍ നടത്തുന്നുണ്ട്. നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള ‘റെഡ് റൂമുകള്‍’ സജീവമായി തന്നെ ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇത്തരം റൂമുകള്‍ മലയാളത്തിലും വന്നത്. ഇത്തരത്തില്‍ റൂമുകള്‍ നടത്തുന്ന മോഡറേറ്റര്‍മാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേള്‍വിക്കാരെയും പൊലീസ് ചോദ്യം ചെയ്‌തേക്കും.

അര്‍ധരാത്രിയോടെയാണ് ഇത്തരം ഗ്രൂപ്പുകള്‍ സജീവമാകുന്നത് എന്നാണ് കണ്ടെത്തല്‍. സ്ത്രീ, പുരുഷഭേദം ഇല്ലാതെ ഇത്തരം റൂമുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. കേള്‍വിക്കാരായി ആയിരത്തിന് മുകളില്‍ ആളുകളെ ഇത്തരം റൂമുകള്‍ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 18 ന് മുകളില്‍ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളില്‍ പലപ്പോഴും കൗമരക്കാരാണ് കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട്.

ലൈവായ സംസാരം ആര്‍ക്കും കേള്‍ക്കാം, ഏത് ഗ്രൂപ്പിലും കയറാം എന്നതാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ഇത്തരം റൂമുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഇത്തരം റൂമുകളില്‍ റെക്കോഡ് ചെയ്യാപ്പെടുന്ന സംഭാഷണങ്ങള്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. പുതുതായി ക്ലബ് ഹൗസില്‍ ചാറ്റിംഗ് സൗകര്യം കൂടി ലഭ്യമായതോടെ ഇത്തരം റൂമുകളില്‍ കയറുന്നവര്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാനും, ഹണി ട്രാപ്പില്‍ പെടാനും സാധ്യതയുണ്ട്.

Top