അക്രമങ്ങള്‍ക്കും ലഹരി കടത്ത്, കളളക്കടത്തുകള്‍ക്കും തടയിടാനൊരുങ്ങി കേരളാ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും ലഹരി കടത്ത്, കളളക്കടത്തുകള്‍ക്കും തടയിടാനൊരുങ്ങി കേരളാ പൊലീസ്. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ കാവല്‍’ എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. മയക്കുമരുന്ന് കടത്ത്, കളളക്കടത്ത്, സംഘം ചേര്‍ന്നുളള ആക്രമണങ്ങള്‍ എന്നിവ തടയുക. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

വിവിധ കുറ്റകൃത്യങ്ങളില്‍പെട്ട് ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവിമാര്‍ അടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നല്‍കാനും തീരുമാനമായി. ഗുണ്ടാ സങ്കേതങ്ങളില്‍ പരിശോധന നടത്തും. നിര്‍ദേശങ്ങളിന്മേല്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ പോലീസ് മേധാവിമാര്‍ മുഖേന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ എല്ലാ ദിവസവും രാവിലെ സംസ്ഥാന പോലീസ് മേധാവിക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യും. ക്രിമിനല്‍ കേസിലെ പ്രതികളുടേയും, കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവരേയും കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനും ഡിജിപി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Top