ഓർമ്മവേണം, സ്വന്തം ജീവൻ പോലും നോക്കാതെയാണ് കാക്കിയുടെ കരുതൽ

മ്മള്‍ വീട്ടില്‍ ഒതുങ്ങുമ്പോള്‍ നമുക്കായി പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമുണ്ട്. അത് ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമല്ല, പൊലീസും റവന്യൂ ഉദ്യോഗസ്ഥരും എല്ലാം ഉള്‍പ്പെടും.

ആളുകളുമായി നിത്യേന ഇടപെടാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണിവര്‍. ഒരു പിഴവ് ഇവരുടെ ഭാഗത്തുണ്ടായാല്‍ അത് വിവാദമാക്കി വേട്ടയാടുന്നവരും ഈ നാട്ടില്‍ തന്നെയാണുള്ളത്.

കൂട്ടം കൂടുന്നതിനെ ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന പല സംഭവങ്ങളും ഇപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്നുണ്ട്. അരുതാത്ത നടപടിയാണിത്.

വീട്ടിലിരിക്കാന്‍ പൊലീസ് നിര്‍ദ്ദേശിക്കുന്നത് നമ്മുടെയെല്ലാം ജീവന്‍ അപകടത്തിലാവാതിരിക്കാനാണ്. ഇറ്റലി ചെയ്ത തെറ്റ് ഈ നാട് ആവര്‍ത്തിച്ചുകൂട. ഇറ്റലിയിപ്പോള്‍ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന് അത്തരമൊരു സാഹചര്യത്തെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല.

വീട്ടു സാധനങ്ങള്‍ വാങ്ങാനും മരുന്നുകള്‍ വാങ്ങാന്‍ പോകാനും ഇവിടെയും വിലക്കില്ല. അനാവശ്യമായി കറങ്ങി നടക്കുന്നതിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

കൊറോണ വൈറസിനെ നേരിടാന്‍ ഇത്തരം നടപടികള്‍ അനിവാര്യം തന്നെയാണ്.

അവധിപോലും ഇല്ലാതെ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് നമ്മുടെ പൊലീസുകാര്‍. അവര്‍ക്കും കുടുംബമുണ്ടെന്നതും നാം ഓര്‍ക്കണം. തെരുവില്‍ ക്രമസമാധാന പാലനത്തിനിറങ്ങുന്ന ഇവര്‍ വീട്ടില്‍ ചെല്ലുന്നത് വൈറസ് ബാധയേറ്റിട്ടല്ലെന്ന് ആര്‍ക്കും തന്നെ ഉറപ്പിച്ച് പറയാന്‍ കഴിയുകയില്ല.

എത്ര തന്നെ മുന്‍ കരുതല്‍ സ്വീകരിച്ചാലും പൊലീസ് എടുക്കുന്നത് വലിയ റിസ്‌ക്ക് തന്നെയാണ്. അവര്‍ക്ക് നമ്മളെ പോലെ വീട്ടിനുള്ളില്‍ അടച്ചിട്ടിരിക്കാന്‍ കഴിയുകയില്ല. പൊതുജനങ്ങളുടെ സുരക്ഷ, അത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. സോഷ്യല്‍ മീഡിയകളിലൂടെ കൊറോണ വൈറസിനെതിരെ കേരളാ പൊലീസ് നടത്തിയ വീഡിയോ ദൃശ്യം ലോക ശ്രദ്ധയാണ് പിടിച്ച് പറ്റിയത്.ബിബിസിയും റഷ്യ ടുഡേയും പോലും വലിയ പ്രാധാന്യത്തോടെയാണ് ഈ സന്ദേശം പ്രചരിപ്പിച്ചിരുന്നത്.

രാജ്യത്ത് ഐ.പി.എസുകാര്‍ മുതല്‍ സാധാരണ പൊലീസുകാരന്‍ വരെ ഇപ്പോള്‍ റോഡിലാണുള്ളത്.

പൊലീസ് അഭ്യര്‍ത്ഥന തമാശയായി കണ്ടത് കൊണ്ടാണ് കാസര്‍ഗോഡ് ഉള്‍പ്പെടെ പലരും അടി മേടിച്ചിരിക്കുന്നത്. ചോദിച്ചു വാങ്ങിയ അടിയാണത്.

നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശനമായി നേരിടുമെന്ന് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയും മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

വീട്ടു സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ 10 കിലോമീറ്ററോളം സഞ്ചരിച്ചവരെ ഇവിടെ എസ്.പി തന്നെയാണ് നേരിട്ട് പൊക്കിയിരിക്കുന്നത്.

എല്ലാ ജില്ലകളിലും ഇതുപോലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. കാസര്‍ഗോഡ് പ്രശ്‌നം കൈകാര്യം ചെയ്യുന്നത്
ഐജി വിജയ് സാക്കറെയാണ്. തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കൂടിയായ ബല്‍റാം കുമാര്‍ ഉപാധ്യയാണ് പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘിച്ചതിന് ആദ്യ ദിവസം മാത്രം 402 കേസാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മഹാമാരിയിലും മലയാളിയുടെ അനുസരണക്കേട് വ്യക്തമാക്കുന്ന കണക്കുകളാണിത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊലീസ്, നടപടി കടുപ്പിച്ചതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമായിരിക്കുന്നത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂമും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണിത്.18 ഉദ്യോഗസ്ഥരാണ് ചുമതലയിലുള്ളത്. എല്ലാ ജില്ലകളിലെയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. കൊറോണ ബാധയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും നിയമ ലംഘനങ്ങളും 9497900121,9497900112 എന്നീ നമ്പറുകളില്‍ ആര്‍ക്കും അറിയിക്കാവുന്നതാണ്.

പൊലീസിന്റെ ഈ നടപടികളോട് പൂര്‍ണ്ണമായും സഹകരിക്കുകയാണ് ജനങ്ങള്‍ ഇനി ചെയ്യേണ്ടത്.

അനുസരണക്കേട് കാണിച്ചതിനാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നതെന്നതും നല്ലതു പോലെ ഓര്‍മ്മ വേണം.സര്‍ക്കാരും, പൊലീസും, ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് അവര്‍ക്കു വേണ്ടിയല്ല, നാടിനു വേണ്ടിയാണ്. ജീവനുള്ള മനുഷ്യന്‍ നില നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണത്. അതുകൊണ്ടാണ് സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചും അവരെല്ലാം പ്രവര്‍ത്തിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം നാം കാണാതെ പോകരുത്.

Staff Reporter

Top