ഭീകരാക്രമണ ഡ്രോണുകളെ നിശ്ചലമാക്കും, സാങ്കേതികവിദ്യ കേരള പൊലീസിനുണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പൊലീസിന്റെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരം.
പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരിയുടേയും ഘട്ടത്തില്‍ കേരളം ഇത് അനുഭവിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ പൊലീസ് സംവിധാനത്തില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച കണ്‍വിക്ഷന്‍ റേറ്റ് നേടാന്‍ കഴിഞ്ഞ സേനയാണു കേരള പൊലീസെന്നും അദ്ദേഹം പറഞ്ഞു. കുറ്റാന്വേഷണത്തില്‍ ആധുനിക സാങ്കേതികവിദ്യ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതും കേരള പൊലീസാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇന്റര്‍നെറ്റും ഫൈബര്‍ കണക്റ്റിവിറ്റിയുമില്ലാത്ത ഒരു പൊലീസ് സ്റ്റേഷനും കേരളത്തില്‍ ഇന്ന് ഇല്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കുന്നതിനുള്ള സാങ്കേതികവിദ്യ കേരള പൊലീസിനുണ്ട്. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ രംഗത്തു കേരള പൊലീസ് ആര്‍ജിച്ച മികവും എടുത്തുപറയത്തക്കതാണ്.’ ആധുനികലോകത്തിന് അനുയോജ്യമായ വിധത്തില്‍ നൂതന സാങ്കേതികവിദ്യകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കേരള പൊലീസിനു കഴിയുന്നുവെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചു.

‘രാജ്യത്തിനും ലോകത്തിനും മാതൃകയായ പലതും കേരളത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണു രാജ്യത്തെ മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളം പലവട്ടം തെരഞ്ഞെടുക്കപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനമായും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമായുമാണു കേരളത്തെ മറ്റുള്ളവര്‍ വിലയിരുത്തുന്നത്. ഇത്തരമൊരു അവസ്ഥ നേടിയെടുക്കുന്നതില്‍ കേരള പൊലീസ് വഹിച്ച പങ്കു വലുതാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷ ജനാധിപത്യ ബോധമാണു ലോകം ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.’ അതുകൊണ്ടാണ് ഇവിടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കും വര്‍ഗീയ പ്രചാരണങ്ങള്‍ക്കും സ്ഥാനമില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രതിസന്ധിഘട്ടങ്ങളില്‍ നാടിനാകെ തുണയാകുന്ന, സാമൂഹ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സേനയായി അനുഭവത്തിലൂടെ കേരള പൊലീസിനെ ജനങ്ങള്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ നേര്‍വഴിക്കു നയിക്കല്‍, വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കല്‍, അഗതികള്‍ക്ക് ആശ്രയം നല്‍കല്‍ തുടങ്ങിയവയല്ലാം പൊലീസിനു ചെയ്യാനാകുമെന്നു വിവിധ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുന്നു. സാമൂഹ്യപ്രതിബന്ധതയോടെയുള്ള ഇടപെടലുകളാണ് ഇവയെല്ലാം.’ ഇത് ഇനിയും തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top