കേരള പൊലീസ് ഓണ്‍ലൈന്‍ ഹാക്കത്തോണ്‍ ‘ഹാക്ക്പി 2021’ സമാപിച്ചു

തിരുവനന്തപുരം: ഡാര്‍ക്ക് വെബില്‍ ഫലപ്രദമായ രീതിയില്‍ പൊലീസിങ് നടത്തുന്നതിന് ആവശ്യമായ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് സൈബര്‍ഡോം നടത്തുന്ന ഓണ്‍ലൈന്‍ ഹാക്കത്തോണ്‍ ഹാക്ക്പി 2021  സമാപിച്ചു. ഫൈനല്‍ റൗണ്ടില്‍ എത്തിയ 25 പേര്‍ക്ക് വേണ്ടി ജോബി എന്‍ ജോണ്‍, രാഹുല്‍ സുനില്‍, ഹര്‍ ഗോവിന്ദ് എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും സമ്മാന തുക ആയ 10 ലക്ഷം രൂപ ഏറ്റ് വാങ്ങി.

ഇന്ത്യയില്‍ ആദ്യമായി കേരളാ പൊലീസാണ് ഡാര്‍ക്ക് വെബിലെ നിഗൂഢതകള്‍ നീക്കുന്നതിനും ഡാര്‍ക്ക് വെബിലെ ക്രൈമുകള്‍ അനലൈസ് ചെയ്യുന്നതിനും ഡാര്‍ക്ക് വെബിലെ പൊലീസിങ്ങിനു ആവശ്യമായ രീതിയിലുമുള്ള ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു രാജ്യത്തെ മറ്റു പല ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങളും ഈ സോഫ്റ്റ് വെയറിന്റെ സവിശേഷതകളെകുറിച്ചും ഉപയോഗത്തെക്കുറിച്ചും സര്‍വീസിനെകുറിച്ചും അന്വേഷിച്ചറിയുകയും ഡാര്‍ക്ക് വെബുമായി ബന്ധപ്പെട്ട മേഖലയില്‍ കേരളാ പൊലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള താല്പര്യവും അറിയിച്ചിട്ടുണ്ട്.”Grapnel ” എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ ആപ്ലിക്കേഷന്‍ കേരളാ പൊലീസിനും നമ്മുടെ രാജ്യത്തിനും എടുത്തു പറയത്തക്ക രീതിയിലുള്ള ഒരു നേട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

ടെക്കികള്‍ക്കും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദഗ്ദ്ധര്‍ക്കും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ഒത്തുചേരുവാനും ഫലപ്രദമായ രീതിയിലൂടെ ക്രമസമാധാന പരിപാലനം, സിവില്‍ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പൊലീസ് ഈ അഞ്ചാം പതിപ്പ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. തീം സൂചിപ്പിക്കുന്നത് പോലെ ഡാര്‍ക്ക് വെബിന്റെ നിഗൂഢതകള്‍ ദുരുപയോഗം ചെയ്തു നടത്തുന്നതായ സൈബര്‍ ക്രൈമുകള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നടന്ന ഹാക്കത്തോണുകളില്‍ നിന്നും വ്യത്യസ്തമായി ഡാര്‍ക്ക് നെറ്റിലെ ക്രൈമുകള്‍ കണ്ടെത്തുന്നതിനും ഡാര്‍ക്ക് നെറ്റിലെ ഫലപ്രദമായ പൊലീസിങ്ങിനും വേണ്ടി അഡ്വാന്‍സ് ഡാര്‍ക്ക്‌നെറ്റ് സെര്‍ച്ച് എന്‍ജിന്‍, ഇന്റലിജന്റ് ഡാര്‍ക്ക് നെറ്റ് മോണിറ്ററിങ്, ഡിസെക്ടിങ് ഡാര്‍ക്‌വെബ് എന്നീ സവിശേഷതകള്‍ ഒരൊറ്റ സോഫ്റ്റ് വെയറില്‍ തന്നെ ലഭ്യമാക്കിക്കൊണ്ടുള്ള ഒരു ഡാര്‍ക്ക് നെറ്റ് പൊലീസിങ് ആപ്ലിക്കേഷനാണ് ഹാക്ക് പി 2021ലൂടെ നിര്‍മ്മിച്ചത്.

2021 മാര്‍ച്ച് 15 നു ആരംഭിച്ച ഹാക്കത്തോണ്‍ രജിസ്‌ട്രേഷനില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സ്, യൂസര്‍ ഇന്റര്‍ഫേസ് /യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനേഴ്‌സ്, ഇന്‍വെന്റര്‍സ്, ഡാര്‍ക്ക് വെബ് റിസര്‍ച്ചേഴ്‌സ് എന്നീ മേഖലകളിലുള്ളവരുടെ 360 ഓളം അപേക്ഷകള്‍ ലഭിക്കുകയും അവരില്‍ നിന്നും സൈബര്‍ഡോം നോഡല്‍ ഓഫീസറായ മനോജ് എബ്രഹാം ഐ പിഎസ്സ് , ഐടി മേഖലയിലെ വിദഗ്ദ്ധരും സൈബര്‍ഡോമിലെ പൊലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട സൈബര്‍ഡോം വോളന്‍ഡിയര്‍മാരും ഉള്‍പ്പെട്ട സംഘം നടത്തിയ ആദ്യ ഘട്ട സ്‌ക്രീനിങ്ങിനു ശേഷം തിരഞ്ഞെടുത്ത 165 പേര്‍ക്ക് ഹാക്കത്തോണിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ മികച്ച രീതിയില്‍ ടെക്‌നിക്കല്‍ / പ്രോഗ്രാമിങ് സ്‌കില്‍ പ്രകടിപ്പിച്ച 25 പേരെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കയും ചെയ്യുകയുമായിരുന്നു.

സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്നതിനായി ഐടി മേഖലയിലെ വിദഗ്ദരായ മെന്റര്‍മാരും സൈബര്‍ഡോമിലെ പൊലീസ് ഉദ്യോഗസ്ഥരും സൈബര്‍ഡോം വോളന്‍ഡിയര്‍മാരും ഉള്‍പ്പെടുന്ന വിദഗ്ധ സംഘം ഈ തിരഞ്ഞെടുത്ത 25 പേര്‍ക്ക് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും അവര്‍ക്കു ആവശ്യമായ രീതിയില്‍ ടെക്‌നോളജിയിലും, പ്രോഗ്രാമിങിലും വേണ്ട അറിവുകള്‍ നല്‍കി ആപ്ലിക്കേഷന്‍ നിര്‍മാണത്തിന് അവരെ സജ്ജരാക്കുകയും ചെയ്തു. 2021 ജൂലൈ 5 ന് ആരംഭിച്ച ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് സെപ്റ്റംബര്‍ 1 നാണ് അവസാനിച്ചത് . വിദഗ്ധരായ ഈ മെന്റ്റര്‍മാരുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഈ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റിന്റെ ഓരോ ഘട്ടവും പൂര്‍ത്തീകരിച്ചത്.

ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ, ചൈല്‍ഡ് പോണോഗ്രാഫി, മയക്കുമരുന്ന് കച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക തട്ടിപ്പുകള്‍, റാന്‍സംവെയര്‍ സര്‍വീസ് മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുവാനും അതിലൂടെ നമ്മുടെ രാജ്യത്തിന്റെ സൈബര്‍ സുരക്ഷ കൂടുതല്‍ ഉറപ്പു വരുത്താനും ഇത് വഴി സാധിക്കും.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡിജിപി അനില്‍ കാന്ത് ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ്,  എഡിജിപി (L&O )  വിജയ് സാഖറേ ഐപിഎസ്, പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ജതീന്ദര്‍ താങ്കര്‍, എസ്.ബി.ഐ ജനറല്‍ മാനേജര്‍ ഇന്ദ്രാനില്‍ ബഞ്ച, ഡിഐജി പി. പ്രകാശ് ഐപിഎസ് തുടങ്ങിയര്‍ പങ്കെടുത്തു. ചടങ്ങില്‍ വച്ചു ബെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ അവാര്‍ഡ് നേടിയ തമ്പാനൂര്‍, ഇരിങ്ങാലക്കുട, കുന്നംകുളം പോലീസ് സ്‌റ്റേഷനുകള്‍ക്കുള്ള സമ്മാനങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

Top