കേരള പൊലീസില്‍ വന്‍ അഴിച്ചുപണി; 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി

തിരുവനന്തപുരം:കേരള പൊലീസില്‍ വന്‍ അഴിച്ചു പണി. അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ പരിഷ്‌ക്കരണം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. താത്ക്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിടുന്നത്.

26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ 53 ഡിവൈഎസ്പിമാരെയും 11 എഎസ്പിമാരെയും സ്ഥലം മാറ്റി. 12 പേരെ തരം താഴ്ത്താനായിരുന്നു ശുപാര്‍ശ. പട്ടികയില്‍പ്പെട്ട എം ആര്‍ മധു ബാബു ഇന്നലെ ട്രിബ്യൂണലില്‍ നിന്നും സ്റ്റേ വാങ്ങിയതിനാല്‍ പട്ടിയില്‍ ഉള്‍പ്പെട്ടില്ല. ഒഴിവുണ്ടായ 11 ഡിവൈഎസ്പി തസ്തികയിലേക്ക് സിഐമാര്‍ക്ക് സ്ഥാന കയറ്റം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ശുപാര്‍ശ ലഭിക്കുന്നത്. വകുപ്പ് തല നടപടി നേരിട്ടവര്‍ക്കും ആരോപണ വിധേയര്‍ക്കും ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍, ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. 2014മുതല്‍ സീനിയോരിട്ടി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതു കൊണ്ട് ഇതിന് നിയമതടസ്സവുമില്ല.

ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനകയറ്റ നിര്‍ണ സമിതിയാണ് 12 പേരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനും സമിതി ശുപാര്‍ശ ചെയ്തു. ഒഴിവാക്കിയവര്‍ക്ക് എതിരെ തരംതഴ്ത്തല്‍ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Top