കൊച്ചി: ചെല്ലാനം മറുവാക്കാടുനിന്ന് കാതങ്ങൾ താണ്ടി ബംഗാളിലെത്തിയ പൊക്കാളി മാസങ്ങൾക്കുശേഷം വിളവെടുത്തു. പശ്ചിമബംഗാളിലെ 24 പർഗാന ജില്ലയിലെ ജോയിനഗറിലെ ദോസി ഗ്രാമത്തിലാണ് വ്യാഴാഴ്ച വിളവെടുത്തത്.
ബസുദേവ് പട്ടക്കാരെ എന്ന കർഷകനാണ് 0.55 ഏക്കർ പാടത്ത് 10 കിലോ പൊക്കാളി നെൽവിത്തുകൾ മുളപ്പിച്ചശേഷം ജൂലൈ അവസാനത്തോടെ ഞാറ് പറിച്ചുനട്ടത്. സാധാരണഗതിയിൽ വിതച്ചതിനുശേഷം 110 ദിവസംകൊണ്ട് വിളവെടുക്കാനാകും. ശാസ്ത്രപ്രസ്ഥാനമായ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ബംഗാൾ ഘടകമാണ് കർഷകനുവേണ്ട വിത്തുകൾ കൊച്ചിയിൽനിന്ന് ക്രമീകരിച്ച് നൽകിയത്.
24 പർഗാന ജില്ലയിലെ കൂൾതാലി നിയമസഭ മണ്ഡലത്തിൽ പടിഞ്ഞാറെ ദേഭിപൂർ ഗ്രാമത്തിൽ കാർത്തിക സസമൽ, പ്രഭാകർ മീറ്റി എന്നീ കർഷകരും കൃഷി പരീക്ഷണത്തിനുണ്ടായിരുന്നു. സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി കൊൽക്കത്ത ഐ.ഐ.എസ്.ഇ.ആർ ശാസ്ത്രജ്ഞനായ ഡോ. സൗമിത്രോ ബാനർജിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.