പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി കേരളം

തിരുവനന്തപുരം: കേരളത്തിന് ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരം.  പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ സംസ്ഥാനത്തിന്  മുന്നേറാനായി.

ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സർക്കാരിന്റെ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സഹായിച്ചത്.  ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്കു വേണ്ടിയുള്ള  പ്രവർത്തനങ്ങൾക്ക്  കൂടുതൽ ഊർജ്ജമേകുന്നതാണ് ഈ നേട്ടം. മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തമിഴ്‌നാടും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യുപിയാണ് ഏറ്റവും താഴെ. ഒന്നാം സ്ഥാനത്ത് എത്തിയ കേരളം 1.388 പോയിൻ്റ് നേടി. തമിഴ്നാട് 0.912, ആന്ധ്രാപ്രദേശ് 0.531,കർണാടക 0.468 എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ മറ്റു സംസ്ഥാനങ്ങളുടെ പ്രകടനം.

Top