കേരളം ഓണത്തിരക്കിലേക്ക്; മൂന്നാഴ്ച ലോക്ഡൗണില്ല

തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണോടെ തല്‍ക്കാലത്തേക്ക് ഇനി അടച്ചിടലില്ല. മൂന്നാഴ്ച തുടര്‍ച്ചയായി കേരളം തുറന്നിടും. ഓണവിപണികള്‍ ഇന്നു മുതല്‍ സജീവമാകും. വെള്ളിയാഴ്ചയാണ് അത്തം.

കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാനും ശനിയാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണുണ്ടെങ്കിലും സ്വാതന്ത്ര്യദിനമായതിനാല്‍ ആഗസ്ത് 15നും ഓണമായതിനാല്‍ 22നും ഒഴിവാക്കി. പൂക്കച്ചവടം സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികള്‍ പറഞ്ഞു.  മാനദണ്ഡം പാലിച്ച് ബുധനാഴ്ച മുതല്‍ മാളുകളും തുറക്കും.

സംസ്ഥാനത്തെ ടൂറിസം മേഖലകള്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്തുവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം. ടൂറിസം മേഖലകളില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉള്‍പ്പടെ നല്‍കും.

രണ്ടാം ഘട്ട ലോക്ഡൗണിന് ശേഷമാണ് വീണ്ടും ടൂറിസം മേഖലകള്‍ തുറക്കുന്നത്. മൂന്നാര്‍, പൊന്‍മുടി, തേക്കടി, വയനാട്, ബേക്കല്‍, കുട്ടനാട് ഉള്‍പ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കെത്താം. പക്ഷെ സഞ്ചാരികള്‍ക്കും ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ബീച്ചുകള്‍ ഉള്‍പ്പടെ തുറസായ ടൂറിസം മേഖലകള്‍ ഇതിനകം തുറന്ന് കൊടുത്തു. സമ്പൂര്‍ണ്ണലോക്ഡൗണ്‍ ദിവസമായി ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവില്ല. എന്നാല്‍ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല. ഇത്തവണ വെര്‍ച്വലായി ഓണഘോഷം സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

 

Top