കോവിഡിലും തോല്‍ക്കാതെ കേരളം ഒന്നാമത്; നേട്ടം ഇച്ഛാശക്തികൊണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുമെന്നും ഇതിനുള്ള പദ്ധതികള്‍ ഊര്‍ജസ്വലതയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവും മികച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയ സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തികൊണ്ടാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ ഗ്രാമീണമേഖലയില്‍ 91 ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിച്ചതായാണ് വിദ്യാഭ്യാസ വാര്‍ഷിക സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് നൂറ് ശതമാനമാക്കുകയാണ് ലക്ഷ്യം. എല്ലാ ഘട്ടത്തിലും ജനം സര്‍ക്കാരിനൊപ്പം നിന്നു. വിദ്യാലയങ്ങള്‍ അടച്ചിടേണ്ടിവന്നത് കോവിഡ് സൃഷ്ടിച്ച പ്രധാന പ്രതിസന്ധിയായിരുന്നു. എന്നാല്‍, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെ ഇത് മുന്നോട്ടു കൊണ്ടുപോകാനായി. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒരുമിച്ച് നിന്നു. അതിന് നേതൃത്വം നല്‍കാന്‍ സര്‍ക്കാരിനു സാധിച്ചു. ഡിജിറ്റല്‍ പഠനോപകരണം ലഭ്യമാക്കാന്‍ വിദ്യാകിരണം പദ്ധതി ആരംഭിച്ചു. ഇനിയും മുന്നേറേണ്ടതുണ്ട്. ഇതിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വിദ്യാലയങ്ങള്‍ അടച്ചിടുകയും അധ്യയനം മുടങ്ങുകയും ചെയ്യുന്ന സാഹചര്യം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രധാന പ്രതിസന്ധികളില്‍ ഒന്നായിരുന്നു. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് കേരളം ചെയ്തത്. അതിന്റെ ഫലമായി ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിച്ചു.

അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂര്‍വ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തു. ആ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നല്‍കാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികള്‍ മറികടക്കാനും സര്‍ക്കാരിനു സാധിച്ചു. ഡിജിറ്റല്‍ ഡിവൈഡ് എന്ന പ്രധാന പ്രശ്‌നത്തെ മറികടക്കുന്നതിനായി വിദ്യാകിരണം പദ്ധതിയ്ക്ക് ജനകീയമായി തുടക്കം കുറിക്കാനായി. എല്ലാ ഘട്ടങ്ങളിലും പൂര്‍ണ പിന്തുണയുമായി പൊതുജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ചു.

ആ ഇച്ഛാശക്തിയുടേയും ഐക്യത്തിന്റേയും ഫലമായി രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. Annual Status of Education Report (ASER) 2021 ആ നേട്ടത്തിനു അടിവരയിടുകയാണ്. ഈ സര്‍വേ പ്രകാരം കോവിഡ് കാലത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ 24.2 ശതമാനം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ മാര്‍ഗം പഠനം സാധ്യമായത്. മിക്ക സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളം.

എങ്കിലും ഇനിയും ഇക്കാര്യത്തില്‍ നമ്മള്‍ മുന്നേറേണ്ടതുണ്ട്. ഡിജിറ്റല്‍ ഡിവൈഡ് പരിപൂര്‍ണ്ണമായി പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കി വരികയാണ്. അധികം വൈകാതെ 100 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാകുന്ന കാലം യാഥാര്‍ത്ഥ്യമാക്കണം. ആ ലക്ഷ്യത്തിനായി ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം.

Top