പരിഭാഷയില്‍ പിഴവ് പറ്റിയത് എങ്ങനെ? ഉദ്യോഗസ്ഥരോട് വിശദീകരണം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റു വരുത്തിയ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ വിശദീകരണം തേടി. നിയമവകുപ്പിലെ ആറ് അഡീഷണല്‍ സെക്രട്ടറിമാരോടാണ് നിയമസെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടത്. മന്ത്രിസഭ അംഗീകരിച്ച ഇംഗ്ലിഷ് പ്രസംഗം മൊഴിമാറ്റം ചെയ്തപ്പോള്‍ തെറ്റു കടന്നുകൂടിയത്.

നയപ്രഖ്യാപനത്തിലെ ദേശീയപൗരത്വത്തെക്കുറിച്ചുള്ള പതിനാറാം ഖണ്ഡികയിലായിരുന്നു തര്‍ജമയിലെ പിഴവ് മൂലം സര്‍ക്കാര്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായ അര്‍ഥം വന്നത്. നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാല്‍ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാന്‍ കഴിയില്ല എന്നാണു പരിഭാഷയില്‍ പറഞ്ഞിരുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതനിരപേക്ഷതയുടെ ഓരോ അംശത്തിനും എതിരാണു മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം എന്നാണു ശരിയായ പരിഭാഷ.

ഇംഗ്ലീഷ്‌ പ്രസംഗം നിയമ വകുപ്പിലെ സ്‌പെഷല്‍ സെക്രട്ടറിയുടെ കീഴില്‍ ആറ് അഡീഷനല്‍ സെക്രട്ടറിമാരാണ്‌ മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്.തിരക്കിട്ട് പരിഭാഷ നടത്തിയപ്പോള്‍ വന്ന പിഴവാണെന്നാണ് സെക്രട്ടറിമാര്‍ നല്‍കിയ വിശദീകരണം. വിശദീകരണം സ്വീകരിക്കണോ എന്ന കാര്യം നിയമമന്ത്രി എ.കെ ബാലനാണ് തീരുമാനിക്കുക.

Top