രാത്രിയായാല്‍ വൈറസിന് എന്താ കണ്ണ് കാണില്ലേ? ഇത് എന്ത് പ്രഹസനമാണ് മോദീജീ..

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി രാജേഷ്. രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇതിനെതിരെയാണ് രാജേഷിന്റെ വിമര്‍ശനം.

അതേസമയം, കൊറോണയ്‌ക്കെതിരെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതും കണ്ടിരുന്നെന്നും മുഖ്യമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കര്‍ഫ്യൂ ആണെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.

‘രാവിലെ 7 മുതല്‍ വൈകീട്ട് 9 വരെയാണത്രേ. അതെന്താ വൈറസിന് കണ്ണ് കാണില്ലേ? വൈറസ് ഇരുട്ടായാല്‍ പുറത്തിറങ്ങില്ലെന്നാണോ മോദി കരുതുന്നത്? എന്നും അദ്ദേഹം ചോദിച്ചു.

അറുപതു വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത്. (മോദിക്കും ബാധകമാവുമല്ലോ അല്ലേ?) എന്തൊരു പ്രഹസനമാണ് മോദി ജീ ഇത്?’- എം ബി രാജേഷ് ചോദിച്ചു.

കൊവിഡ് മൂലം ഉപജീവന മാര്‍ഗം മുട്ടിയവരുടെ ദുരിതമല്ല മോദി കണ്ടത്, പകരം വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണീരാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്…

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതും നാം കണ്ടു.മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സാമ്പത്തിക പാക്കേജ് .പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കർഫ്യൂ.രാഷ്ട്രീയ പക്ഷപാതിത്വമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം വസ്തുനിഷ്ഠമായ ഒരു താരതമ്യം സാദ്ധ്യമാണിപ്പോൾ. മുഖ്യമന്ത്രിയുടെ പാക്കേജ് ഇരുപതിനായിരം കോടി രൂപയുടെ. കൊറോണ സൃഷ്ടിച്ച ഗുരുതര സാഹചര്യം നേരിടാൻ ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നു. ആരോഗ്യപാക്കേജും ഇളവുകളും ആശ്വാസ നടപടികളുമെല്ലാമുണ്ട് അതിൽ. എല്ലാ വിഭാഗം ആളുകൾക്കും.
ലോകമഹായുദ്ധത്തേക്കാൾ ഗുരുതരമാണ് സാഹചര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകയുദ്ധസമാനമായ സാഹചര്യം നേരിടാൻ പ്രധാനമന്ത്രി നിർദ്ദേശിച്ച കാര്യങ്ങൾ നോക്കു.കർഫ്യൂ. രാവിലെ 7 മുതൽ വൈകീട്ട് 9 വരെയാണത്രേ. അതെന്താ വൈറസിന് കണ്ണ് കാണില്ലേ? വൈറസ് ഇരുട്ടായാൽ പുറത്തിറങ്ങില്ലെന്നാണോ മോദി കരുതുന്നത്?
പിന്നെ പാത്രം കൂട്ടിമുട്ടിക്കൽ. അറുപതു വയസ്സ് കഴിഞ്ഞവർ പുറത്തിറങ്ങരുത്. (മോദിക്കും ബാധകമാവുമല്ലോ അല്ലേ?) എന്തൊരു പ്രഹസനമാണ് മോദി ജീ ഇത്?
പക്ഷേ ഓർക്കുക. ഇന്നലെയാണ് ഇതേ മോദി ഗവൺമെൻ്റ് തങ്ങൾക്ക് വേണ്ടപ്പെട്ട കോർപ്പറേറ്റ് ചങ്ങാതിമാർ കേന്ദ്ര സർക്കാരിന് സ്പെക്ട്രം യൂസർചാർജ്, ലൈസൻസ് ഫീസിനങ്ങളിൽ നൽകാനുള്ള കുടിശ്ശികയുടെ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചത്.മുതൽ തിരിച്ചടക്കാൻ 20 വർഷം സാവകാശം കൊടുക്കണമെന്നും! സുപ്രീം കോടതി അനുവദിച്ചില്ല. ഇന്നത്തെ എല്ലാ പത്രങ്ങളിലും ഈ വാർത്തയുണ്ട്. കൊറോണ മൂലം ഉപജീവന മാർഗ്ഗം മുട്ടിയവരുടെ ദുരിതം കാണാത്ത മോദി വേദനിക്കുന്ന കോടീശ്വരൻമാരുടെ കണ്ണീര് കാണും.അവർക്ക് പാത്രം നിറയെ. ബാക്കിയുള്ളവർ ഒഴിഞ്ഞ പാത്രം കൂട്ടിമുട്ടിച്ച് കലമ്പിക്കോളാൻ. കൊറോണ പിടിച്ചാൽ വെയിലു കൊണ്ടോളാൻ. എന്നിട്ടും മാറിയില്ലെങ്കിൽ ഗോമൂത്രം കുടിച്ചോളാൻ. തൊട്ടുകൂട്ടാൻ മോദിയുടെ പ്രസംഗങ്ങൾ കൊടുക്കുമത്രേ. അതോടെ രോഗിയുടെ കാര്യം തീരുമാനമാവും.
വരൂ ഭക്തരേ.. ഇരുപതിനായിരം കോടിയുടെ പാക്കേജിനെ തെറി വിളിക്കാനും കർഫ്യൂവിനെ ന്യായീകരിക്കാനും വരിവരിയായി വരൂ.

Top