ആരോഗ്യ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിച്ചു; ഡോ. ഷിനു ശ്യാമളനെതിരെ കേസ്

തൃശ്ശൂര്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഡോ.ഷിനു ശ്യാമളനെതിരെ കേസെടുത്തു. തൃശ്ശൂര്‍ ഡിഎംഒയുടെ പരാതിയാണ് കേസിന് അടിസ്ഥാനം. കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് അധികൃതരെയടക്കം അപകീര്‍ത്തിപ്പെടുത്തി ഡോക്ടര്‍ ഫെയ്‌സ് ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു.

ഡിഎംഒയുടെ പരാതി പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ സമൂഹത്തില്‍ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. വാടാനപ്പള്ളി പൊലീസാണ് ഷിനുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 505 , കെപി ആക്ട് 120( ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

മാത്രമല്ല, ഡോ.ഷിനു ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണെന്ന് ഡിഎംഒ ഓഫീസ് വൃത്തങ്ങള്‍ വിമര്‍ശിച്ചിരുന്നു.

ജലദോഷവും മറ്റുമായി (കൊറോണ ലക്ഷണം) രോഗി ചികിത്സക്ക് എത്തിയത് ഡോക്ടര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനുവിന്റെ ആരോപണം. ഇയാള്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ വ്യക്തിയാണെന്നായിരുന്നു. മാത്രമല്ല, ഈ വ്യക്തി അടുത്ത ദിവസം രാവിലെ ഖത്തറിലേക്ക് മടങ്ങിപ്പോയെന്നും ഷിനു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഷിനു ശ്യാമളനെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

എന്നാല്‍, ഷിനു പറഞ്ഞ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.

Top