പവാറിന്റെ എന്ത് തീരുമാനവും അംഗീകരിക്കും, പ്രധാന ശത്രു ബി.ജെ.പി; കേരളാ ഘടകം

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകുമെന്ന മുന്നറിയിപ്പ് നല്‍കി എന്‍സിപി. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ വരും ദിവസം തന്നെ തീരുമാനം ഉണ്ടാകുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. ബിജെപിയാണ് പ്രാധനശത്രു എന്നും ബിജെപിയെ മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ശരദ് പവാര്‍ തന്നോട് അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ ശിവസേന സര്‍ക്കാരില്‍ എന്‍സിപി ഭാഗമായാല്‍ എല്‍ഡിഎഫില്‍ സാഹചര്യം വിശദീകരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. 2004 ലും കേരളത്തിലെ സഖ്യത്തിന് വിരുദ്ധമായി ദേശീയ തലത്തില്‍ എന്‍സിപി-യുപിഎ സര്‍ക്കാരില്‍ ഭാഗമായിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ് എന്‍സിപി. അതുകൊണ്ടു തന്നെ, മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണച്ചാല്‍ സാഹചര്യങ്ങള്‍ ഇടതുമുന്നണിയില്‍ ധരിപ്പിക്കും.

എന്‍സിപി- ശിവസേന ചര്‍ച്ചയില്‍ അസ്വാഭാവികത ഇല്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കുക എന്ന നയമാണ് എല്ലാ പാര്‍ട്ടികളും സ്വീകരിക്കുന്നത്. അത് തന്നെയാണ് എന്‍സിപിയുടേയും നയം. ശരദ് പവാറിന്റെ തീരുമാനം എന്തുതന്നെയായാലും അതിനെ പാര്‍ട്ടി അംഗീകരിക്കും. കൂടുതല്‍ പ്രതികരണം അന്തിമ തീരുമാനം വന്ന ശേഷം എന്നും എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Top