മാവോയിസ്റ്റ് രൂപേഷിന് നേരെയുള്ള യുഎപിഎ പുനഃസ്ഥാപിക്കാന്‍ കേരളം സുപ്രീം കോടതിയിലേക്ക്

ഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണംചെയ്തെന്നാരോപിച്ച് 2013-ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014-ല്‍ വളയം പോലീസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ നിയമം ചുമത്തിയിരുന്നത്. എന്നാല്‍ യുഎപിഎ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പടുവിക്കുകയായിരുന്നു.

കേസില്‍ യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്‍കുന്ന റിപ്പോര്‍ട്ടില്‍ അതോറിറ്റി ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് 2008-ലെ ചട്ടത്തിലെ വ്യവസ്ഥ. ഇതിന്മേല്‍ സര്‍ക്കാരും ഒരാഴ്ചക്കകം അനുകൂല തീരുമാനമെടുക്കേണ്ടതുണ്ട്. പക്ഷേ, രൂപേഷിന്റെ കേസില്‍ ഇത് ആറ് മാസംവരെ സമയം എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയയായിരുന്നു ഹൈക്കോടതിയുടെ വിധി.

Top