പൗരത്വ നിയമം; റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മന്ത്രിമാരുടെ പ്രസംഗം

തിരുവനന്തപുരം: രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ പൗരത്വ നിയമ ഭേഗദതി നിയമം പാസാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള സര്‍ക്കാര്‍. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കവെയാണ് മന്ത്രിമാര്‍ ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെതിരെ അതിശക്തമായ വിമര്‍ശനം ഉന്നയിച്ചത്.

മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ തൃശ്ശൂരില്‍ പറഞ്ഞു. ഭരണഘടന വ്യവസ്ഥ വെല്ലുവിളി നേരിടുന്നുവെന്ന് മന്ത്രി മേഴ്‌സികുട്ടി അമ്മ കൊല്ലത്ത് പറഞ്ഞു. രാജ്യത്തെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറേങ്ങേണ്ടി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതേതര മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലമെന്ന് മന്ത്രി എം എം മണി പറഞ്ഞു. ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നിയമങ്ങള്‍ കേന്ദ്രം പാസാക്കുന്നുവെന്നും അത് നാടിനു തന്നെ ദോഷമെന്നും ഇടുക്കിയിലെ റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ മന്ത്രി വ്യക്തമാക്കി.

ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യേണ്ട ദിവസമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും ആര്‍ക്കും നീതി നിഷേധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്ന് മന്ത്രി എകെ ബാലന്‍ പാലക്കാട് പറഞ്ഞു. തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സുപ്രീം കോടതിയെ വരെ സമീപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഇതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഭരണഘടനയുടെ ബലത്തിലാണ് 71 വര്‍ഷമായി നാം ജീവിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു. എല്ലാ പദവികളിലിരിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഒരേ ഭരണഘടനയാണുള്ളതെന്നും ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. അതീവ ഭീകരമായ വിധത്തില്‍ ഭരണഘടനാ വെല്ലുവിളി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു

Top