കൊവിഡ് പ്രതിസന്ധി; സാലറി ചാലഞ്ചിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

തിരുവനന്തപുരം:കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി എടുക്കും.

എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശമുണ്ട്. മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതിനകംതന്നെ ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സര്‍വീസ് സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍, സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും അടഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പ്രളയ കാലത്തേതിന് സമാനമായ രീതിയില്‍ സാലറി ചാലഞ്ചുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.

2018-ലെ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ ഇത്തവണ നിയമവശങ്ങള്‍ കൂടി സൂക്ഷ്മമായി പരിശോധിച്ച ശേഷമേ ഉത്തരവിറക്കൂ.

നേരത്തേ പ്രളയകാലത്തിന് ശേഷം സാലറി ചാലഞ്ചിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നാല്‍ ഇപ്പോള്‍ സാലറി ചാലഞ്ചുമായി സഹകരിക്കാമെന്ന നിലപാടിലാണുള്ളത്. എന്നാല്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന നിബന്ധന ഒഴിവാക്കണെമന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

Top