രാജ്യത്ത് അവകാശികളില്ലാത്ത 461 കോടി തിരുവല്ലയില്‍ ! കണക്കുകള്‍ പുറത്ത് വിട്ടു

തിരുവനന്തപുരം: അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കോടികളില്‍ ഒന്നാം സ്ഥാനത്ത് കേരളം.

തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ പണം അവകാശികളില്ലാതെ ‘അനാഥ’ മായി കിടക്കുന്നത്.

കോടികള്‍ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിന്‍വലിക്കാന്‍ വരാത്തവരുടെയും പണം ഇക്കൂട്ടത്തില്‍ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴ് വര്‍ഷം വരെ ബാങ്ക് സൂക്ഷിക്കും. പിന്നീട് ഇത് സര്‍ക്കാരിലേക്ക് കണ്ട് കെട്ടുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്.

150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്. കോട്ടയത്ത് 111 കോടിയും ചിറ്റൂരില്‍ 98 കോടി രൂപക്കും അവകാശികളില്ല.

ആദ്യം പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയില്‍ നിന്ന് അവകാശികളില്ലാതെ സര്‍ക്കാരിലേക്ക് വരുന്നത്.

കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും അധികം പ്രവാസികള്‍ താമസിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപമാണ്.

ഇന്‍ഡ്യയില്‍ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്. ഇന്റര്‍നാഷണല്‍ ബാങ്ക് മുതല്‍ ചെറുതും വലുതുമായ അന്‍പതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കില്‍ മാത്രമുള്ളത്.

ഇന്‍ഡ്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകള്‍ ഇല്ല. രണ്ട് മെഡിക്കല്‍ കോളേജും എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെ കടകളും ഇവിടെയുണ്ട്.

അവകാശികളില്ലാത്ത നിരവധി സ്ഥലങ്ങള്‍ തിരുവല്ലയില്‍ ഉണ്ട്. അവകാശികളില്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകള്‍ കൂടി പരിശോധിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും മറ്റ് നിക്ഷേപവും കാണും എന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നത്.

Top