ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നു; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് കേരളം ഹര്‍ജിയില്‍ ആരോപിച്ചു.

ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയില്‍ ഇതിനോടകം തന്നെ പൊലീസുകാരുള്‍പ്പടെ 250 ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പലരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ത്ഥാടകരുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബ്രിട്ടണ്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുകയാണ്. കോവിഡ് വൈറസ് പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്തിട്ടില്ല. അതിനാല്‍ ആശങ്ക ഒഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് കേരളത്തിന്റെ ആരോപണം.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയും ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

Top