സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം ; മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് കേരളത്തിന്‍റെ ആദരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിനെ ആദരിച്ചു. കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് സിന്ധുവിന്‍റെ ലോകകിരീടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണ്. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ പി. വി. സിന്ധുവിന് ആദരവ് അർപ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണ്. സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. മുൻപ് നടന്ന രണ്ടു ലോക ചാമ്പ്യൻഷിപ്പുകളിൽ സിന്ധു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതോടെ ചിലർ വലിയ തോതിൽ കുറ്റപ്പെടുത്തി. സിന്ധുവിന്റെ നീണ്ട കാലത്തെ ബാറ്റ്മിന്റൺ കോർട്ടിലെ മികവ് മറന്നു കൊണ്ടായിരുന്നു പ്രതികരണം. എന്നാൽ ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടു പോയി താനൊരു പോരാളിയാണെന്ന് സിന്ധു തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് സിന്ധു.

കഴിവുറ്റ കൗമാരതാരനിര കേരളത്തിനുണ്ട്. കായികരംഗത്ത് കേരളം വലിയ കുതിപ്പ് നടത്തുകയാണ്. പ്രായഭേദമന്യേ മുഴുവൻ പേരേയും കളിക്കളത്തിലെത്തിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ നയം. കേരളത്തിന്റെ കായിക വികസനത്തിന് പി. വി. സിന്ധുവിന്റെ സഹകരണം അഭ്യർത്ഥിക്കുകയാണ്.

Top