എല്‍ദോസിന്റെ ജാമ്യം ശരിവച്ച് ഹൈക്കോടതി, അപ്പീല്‍ തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന്റെതാണ് ഉത്തരവ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

അന്വേഷണത്തിൽ എൽദോസ് കുന്നപ്പിള്ളിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. ഈ ഘട്ടത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഒറ്റ വരി ഉത്തരവിൽ കോടതി ഹർജി തള്ളുകയായിരുന്നു.

ദീർഘകാലത്തെ ബന്ധത്തിനിടയിൽ യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. ഇതിനിടെ എൽദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസിൽ നാല് പേരെ കൂടി പൊലീസ് പ്രതി ചേർത്തിരുന്നു. മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനെയുമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

അഡ്വ. അലക്‌സ്, അഡ്വ. സുധീർ , അഡ്വ. ജോസ്, ഓൺലൈൻ മാധ്യമ പ്രവർത്തകൻ രാഗം രാധാകൃഷ്ണൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എൽദോസിനെതിരെ വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Top