ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് കോടതി നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിരുന്നു. അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന പരാതിയിലായിരുന്നു കേസ്

സംഭവം വിവാദമായതോടെ സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിൻവലിക്കുന്നതെന്നും അഭിഭാഷകൻ നേരത്തെ പറഞ്ഞിരുന്നു. പരാതി പിൻവലിക്കുകയാണെന്നു കാട്ടി കോടതിക്കു നൽകാനുള്ള ഹർജിയിൽ പരാതിക്കാരിയായ മാധ്യമപ്രവർത്തകയും ഒപ്പിട്ടു നൽകി.

പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവർ അറിയിച്ചിരുന്നു.

കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടൻ അവതാരകയ്ക്കും സഹപ്രവർത്തകർക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. സ്‌റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് സിനിമാ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Top