എ.കെ.ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ak sasindran

കൊച്ചി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ പരാതി പിന്‍വലിക്കുകയാണെന്ന മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇക്കാര്യത്തില്‍ പരാതിയില്ലെന്നും തെറ്റിദ്ധാരണ മൂലമാണ് ഇത്തരത്തിലൊരു കേസ് കൊടുക്കാന്‍ സാഹചര്യമുണ്ടായതെന്നും വ്യക്തമാക്കിയാണ് പരാതിക്കാരി ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.

ശശീന്ദ്രന്റെ വിവാദമായ ഫോണ്‍വിളിക്കേസില്‍ ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്നായിരുന്നു ജുഡീഷ്യല്‍ കമ്മിഷന്റെ നിലപാട്.

ഫോണ്‍ കോളുകളിലെ ശബ്ദം ശശീന്ദ്രന്റേയാണോ എന്ന് ഉറപ്പിക്കാന്‍ ലാബില്‍ അയച്ച് പരിശോധിക്കണമെന്ന ആവശ്യം കമ്മിഷന്‍ തള്ളിയിരുന്നു.

ഗതാഗത മന്ത്രിയായിരിക്കെ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ, 354 ഡി, 509 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്.

ശാരീരിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതുകൂടാതെ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി പി.എസ്.ആന്റണി അദ്ധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു.

പരാതിക്കാരി ചാനലിലൂടെ പുറത്തുവിട്ട ശബ്ദം ശശീന്ദ്രന്റേയാണോ എന്നുറപ്പിക്കാനുള്ള ശാസ്ത്രീയ പരിശോധനയാണ് ആദ്യം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യം ആവശ്യമില്ലെന്നായിരുന്നു ശശീന്ദ്രന്റെ നിലപാട്. ഇതിന് പിന്നാലെയാണ് ഇക്കാര്യം രേഖാമൂലം കമ്മിഷന്റെ മുന്നിലെത്തിയത്.

Top