എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയെന്ന നിലപാട് മാറണം; ഹൈക്കോടതി

kerala hc

കൊച്ചി: കേരളത്തില്‍ മാത്രമാണ് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിലപാട് ഉള്ളതെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളതെന്നും ഹൈക്കോടതി. പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു. എം എസ് സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷേ അതിന് നമ്മള്‍ തയാറാകില്ലെന്നും ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ വാക്കാല്‍ പരാമര്‍ശിച്ചു.

ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (എല്‍.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സി.യുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഓഗസ്റ്റ് നാലിന് റദ്ദാകുന്ന എല്‍.ജി.എസ്. റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടണമെന്നായിരുന്നു കെ.എ.ടി. ഉത്തരവ്.

കെ.എ.ടി. വിധി നിയമപ്രകാരമല്ലെന്ന് പി.എസ്.സി. യോഗം വിലയിരുത്തി. മേല്‍ക്കോടതി വിധികളുടെ ലംഘനമാണിതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഒരു റാങ്ക്പട്ടികയുടെ മാത്രം കാലാവധി നീട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും പി എസ് സി നേരത്തെ അറിയിച്ചിരുന്നു.

 

Top