കുഫോസ് വിസി പുറത്ത്; ഡോ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന (കുഫോസ്) വൈസ് ചാൻസലറായി ഡോ. കെ. റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. സെർച്ച് കമ്മിറ്റിയുടെ തീരുമാനം യുജിസി ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി വിധി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

പുതിയ വിസിയെ നിയമിക്കുന്നതിനായി പുതുതായി സെർച്ച് കമ്മിറ്റിയെ തീരുമാനിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. യുജിസി ചട്ടപ്രകാരമല്ല വിസിയെ നിയമിച്ചതെന്നും, അതിനാൽ നിയമനം റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

വിസി നിയമനത്തിനുള്ള അന്തിമപട്ടികയിൽ ഉൾപ്പെട്ട ഡോ. കെ കെ വിജയൻ, ഡോ. സദാശിവൻ എന്നിവരാണ് വിസി നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഷോർട്ട് ലിസ്റ്റിൽ നാലാമനായിരുന്നു വിജയൻ. ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ഡോ റിജി ജോൺ. ഒമ്പതംഗ പാനലിൽ നിന്നും സെർച്ച് കമ്മിറ്റി വിസി നിയമനത്തിന് ഗവർണർക്ക് ഡോ. റിജി ജോണിന്റെ പേര് മാത്രമാണ് ശുപാർശ ചെയ്തിരുന്നത്.

ഇതോടെ വിസിയെ നിയമിക്കുന്നതിന് ഗവർണർക്ക് മുന്നിൽ ചോയ്‌സ് ഉണ്ടായിരുന്നില്ലെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇത് യുജിസി ചട്ടപ്രകാരം തെറ്റാണെന്നും കോടതി വിലയിരുത്തി. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാല വി.സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്.

യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്‌നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പിഎച്ച്ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടായിരുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു.

Top