ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിലെന്ന് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം

തൃശ്ശൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിലെന്ന് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം. ഇത്തരം കമ്പനികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. പേരിനുമാത്രം രജിസ്റ്റർ ചെയ്യുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന കമ്പനികളാണ് കടലാസ്‌ കമ്പനികൾ. 2016-നുശേഷം ആദ്യമായാണ് സംസ്ഥാനത്തേക്ക് നടപടിയാവശ്യപ്പെട്ട് മന്ത്രാലയം കത്തയയ്ക്കുന്നത്. 2016-ലും ആയിരത്തഞ്ഞൂറോളം കമ്പനികളെ രജിസ്ട്രേഷൻ റദ്ദാക്കി നിർജീവമാക്കിയിരുന്നു.

കേരളത്തിൽ രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതെ കിടക്കുന്നത് 1395 കമ്പനികളാണ്. ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയാവശ്യപ്പെട്ടാണ് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം കേരള-ലക്ഷദ്വീപ് രജിസ്ട്രാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതൽ കടലാസ്‌ കമ്പനികളുള്ള സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് നോട്ടീസ്. അതുകൊണ്ടുതന്നെ ആദ്യമായി കത്തയച്ചിരിക്കുന്നത് കേരളത്തിനാണ്. രണ്ടാംസ്ഥാനത്ത് തമിഴ്നാടാണെന്നാണ് സൂചന.

രണ്ടുവർഷമായി ഒരു പ്രവർത്തനവും നടത്താതിരിക്കുകയും രേഖകൾ സമർപ്പിക്കാതിരിക്കുകയും രജിസ്ട്രേഷൻ റദ്ദാക്കരുതെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഈ 1395 കമ്പനികളും. രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കാൻ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഒരു കമ്പനി രജിസ്റ്റർ ചെയ്യാൻ ശരാശരി 6,500 രൂപ ഫീസും 20,000 രൂപവരെ പ്രൊഫഷണൽ ചാർജും നൽകണം. ഒരു കമ്പനി റദ്ദാക്കാൻ 10,000 രൂപ വരെയാണ് ഫീസ്. ഇരുപത്തയ്യായിരത്തിലേറെ പ്രൊഫഷണൽ ചാർജും നൽകണം. എല്ലാ രേഖകളും വേണം.

Top