അതിര്‍ത്തികളില്‍ കടന്നെത്തുന്ന പണവും പാരിതോഷികവും;പരിശോധന ശക്തമാക്കി കേരളം

കുമളി: പണവും പാരിതോഷികവും ലഹരി വസ്തുക്കളുടെ കടന്നുവരവും തടയുന്നതിനായി അതിര്‍ത്തികളില്‍ സംയുക്ത പരിശോധന ശക്തമാക്കി കേരളം. ചെക്ക് പോസ്റ്റുകളില്‍ പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഇടുക്കിയുടെ ഭാഗമായ കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലും മലനിരകളിലെ കാട്ടുപാതകളിലും പരിശോധന കര്‍ശനമാക്കും.

മുമ്പും തിരഞ്ഞെടുപ്പ് കാലത്ത് തമിഴ്‌നാട്ടില്‍ നിന്ന് പണവും പാരിതോഷികങ്ങളുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകള്‍ എത്തിയിരുന്നു. ഇത്തവണ ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി തടയുന്നതിനും ഒപ്പം ലഹരി കടത്ത് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് കേരളം അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയത്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംയുക്ത പരിശോധന തുടരും.

തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സ്‌പെഷ്യല്‍ ഡ്രൈവിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിലും പരിശോധന കടുപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന. വനം, പൊലീസ്, എക്‌സൈസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഇടുക്കി ജില്ല തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ എന്നീ ചെക്ക് പോസ്റ്റുകളിലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

Top