നിദ ഫാത്തിമയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കേരളം കത്തയച്ചു

മുംബൈ: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കേരളം മഹാരാഷ്ട്രയോട്ആവശ്യപ്പെട്ടു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തിൽ അറിയിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകിയെന്ന് ആലപ്പുഴ എംപി എഎം ആരിഫ് ഇന്ന് ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എംപിമാരായ ആരിഫും ബെന്നി ബഹന്നാനും ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും ഇതിന് അനുമതി കിട്ടിയില്ല. തുടർന്ന് എംപി ആരിഫ് നേരിട്ട് കായിക മന്ത്രിയെ കണ്ട് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങൾ നിഷേധിച്ചതും ഛർദ്ദിയെ തുടർന്ന് അതിലൊരു കുട്ടി മരണപ്പെട്ടതും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നുമാണ് ലോക്സഭയിൽ എംപിമാർ ആവശ്യപ്പെട്ടത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സഹായധനം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പ് കിട്ടിയതായി ആലപ്പുഴ എംപി പറഞ്ഞു

സ്പോർട്സ് കൗൺസിൽ അംഗീകാരമുണ്ടെങ്കിലും നിദയടക്കമുള്ള കുട്ടികളെ അയച്ച കേരളാ സൈക്കിൾ പോളോ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരം ഇല്ല. ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവുണ്ടായിട്ടും കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കാതിരിക്കാനുള്ള കാരണം ഈ വിരോധമാണെന്നാണ് ആരോപണം. 2015 മുതൽ എല്ലാ വർഷവും കോടതി ഉത്തരവ് വാങ്ങിയാണ് കേരളാ സൈക്കിൾ പോളോ അസോസിയേഷൻ ടീമുകളെ അയക്കുന്നത്. എന്നാൽ യാത്ര പോവുന്നതല്ലാതെ ഒരിക്കൽ പോലും ടീം മത്സരിക്കാനിറങ്ങിയിട്ടില്ല. പല കാരണങ്ങൾ പറഞ്ഞ് എല്ലാ വർഷവും ദേശീയ ഫെഡറേഷൻ മത്സരവേദിയിൽ നിന്ന് കേരളാ സംഘത്തെ മടക്കി അയക്കും. ചുരുക്കത്തിൽ ഇതിനോടകം ലക്ഷക്കണക്കിന് രൂപ സ്പോട്സ് കൗൺസിൽ വഴി സർക്കാർ വെറുതേ കളഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരവും ഉണ്ടാക്കിയിട്ടില്ല.

Top