കാഴ്ച്ചക്കുറവുള്ളവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍; ഫോണിന് രണ്ടുവര്‍ഷ ഇന്‍ഷുറന്‍സുമായി സംസ്ഥാനസര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ കാഴ്ച പരിമിതിയുള്ളവര്‍ക്കായി പുതിയ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ചപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നത്.

സാമൂഹ്യനീതി വകുപ്പ് 1.19 കോടി രൂപയുടെ അനുമതിയാണ് 1000 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് അനുവദിച്ചിരിക്കുന്നത്. കാഴ്ച പരിമിതിയുള്ളവര്‍ക്കായി കോര്‍പറേഷന്‍ തയ്യാറാക്കിയ പുതിയ സജ്ജീകരണങ്ങളോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകളാണ് വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.

ഗുണനിലവാരം, സര്‍വീസ്, വാറണ്ടി എന്നി കാര്യങ്ങള്‍ ഉറപ്പുവരുത്തിയാണ് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുക. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ തയ്യാറാക്കി കഴിഞ്ഞാല്‍ വേഗം തന്നെ അര്‍ഹരായവരിലേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മാധ്യങ്ങളോടായി പറഞ്ഞു.

കാഴ്ച പരിമിതിയുള്ളവര്‍ക്കായി നല്‍കുവാന്‍ പോകുന്നത് റെഡ്മിയുടെ സ്മാര്‍ട്‌ഫോണുകളാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് രണ്ട് വര്‍ഷത്തെ ഇന്‍ഷുറന്‍സും ലഭ്യമാകും. ഈ സ്മാര്‍ട്ട്‌ഫോണ്‍ കവര്‍ച്ച ചെയ്യപ്പെട്ടാലും ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ പുതിയ ഫോണ്‍ ലഭിക്കും.

കാഴ്ച ഇല്ലാത്തവരില്‍ നിന്നും ഫോണുകള്‍ മോഷണം പോകാന്‍ സാധ്യത കൂടുതലായതിനാലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ഇന്‍ഷുറസും സര്‍ക്കാര്‍ ലഭ്യമാക്കുന്നതിന്റെ പ്രധാന കാരണം. ഈ ഒരു സ്മാര്‍ട്ട്‌ഫോണിന് 11935 രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. 1000 പേര്‍ക്കും സൗജന്യമായി ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്യും.

Top