അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾക്ക് നിയന്ത്രണവുമായി കേരള സർക്കാർ

കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നുവെന്നും ഇത് നേരിടേണ്ടത് അടിയന്തര ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സുരക്ഷ ഉയർത്തി കേരള പൊലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോണ്‍ ഡിറ്റക്ടർ വാഹനവും കേരള പൊലീസ് കൊക്കോണിൽ അവതരിപ്പിച്ചു.

സൈബർ സുരക്ഷയാണ് കേരള പൊലീസിന്‍റെ കൊക്കോണ്‍ പതിനഞ്ചാം എഡിഷന്‍റെ ചർച്ചാ വിഷയം. സൈബർ കുറ്റകൃത്യങ്ങളും വെല്ലുവിളികൾ നേരിടാൻ ജനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെ സഹകരണം തേടുകയാണ് ഇത്തവണത്തെ സമ്മേളനം. സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിൽ എല്ലാവരുടെയും സൈബർ സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നും പിണറായി വിജയൻ പറഞ്ഞു.

ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോണ്‍ ഡിറ്റക്ടർ വാഹനം കൊക്കോണിൽ കേരള പൊലീസ് അവതരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്റ്റേറ്റ് പൊലീസ് ഡ്രോണുകൾ പിടിച്ചെടുക്കുന്ന വാഹനം രംഗത്തിറക്കുന്നത്. അഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുള്ള ഡ്രോണുകളെ തിരിച്ചറിഞ്ഞ് വിവരങ്ങൾ പരിശോധിക്കാൻ കഴിയും. അനുമതിയില്ലാതെ പറക്കുന്നവ അടിച്ചിടാനും സംവിധാനമുണ്ട്. എൺപത് ലക്ഷമാണ് ചെലവ്. സൈബർ സുരക്ഷ ഉയർത്തിയുള്ള വിവിധ സെഷനുകൾ ഇന്നും നാളെയും നടക്കും. സമാപന സമ്മേളനം കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

Top