കുട്ടികളെ എങ്ങനെ പ്രദര്‍ശന വസ്തുക്കള്‍ എന്നു പറഞ്ഞു; ആരോഗ്യമന്ത്രിയ്‌ക്കെതിരെ സമരസമിതി

തിരുവനന്തപുരം: സമരത്തെ വിമര്‍ശിച്ച ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി രംഗത്ത്.

തങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സമരത്തിനായി വന്ന കുട്ടികളെ എങ്ങനെയാണ് ഒരു മന്ത്രിയ്ക്ക് പ്രദര്‍ശന വസ്തുക്കള്‍ എന്ന് പറയാന്‍ സാധിച്ചതെന്നും സമരസമിതി ചോദിച്ചു.

സമരവുമായി തങ്ങള്‍ മുന്നോട്ട് പോകും. ഇത് മനുഷ്യതരഹിതമായ നിലപാടാണ്. സാമൂഹ്യപ്രവര്‍ത്തക ദയാഭായ് പറഞ്ഞു. ഇന്നലെ ചര്‍ച്ച നടത്തിയ മന്ത്രി ഇന്ന് സമരം എന്തിനാണെന്ന് എങ്ങനെ ചോദിച്ചു എന്നും ദയാഭായ് കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു.

കുട്ടികളെ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സമരം ശരിയല്ലെന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന കാര്യം അറിയിച്ചതാണെന്നും വീണ്ടും സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കുവാനാണ് സമരസമിതിയുടെ തീരുമാനം.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒന്‍പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് സമരം നടത്തുന്നത്.

Top