രാത്രി പോസ്റ്റ്മോർട്ടം: സൗകര്യങ്ങൾ അപര്യാപ്തമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യവും മനുഷ്യശേഷിയും സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളജുകളിലും അപര്യാപ്തമാണെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. രാത്രികാല പോസ്റ്റ്മോർട്ടം നടപ്പാക്കാനായി നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്ന് ആരോഗ്യ, കുടുംബ ക്ഷേമ ജോയിന്റ് സെക്രട്ടറി വിജയകുമാർ നൽകിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. അടിസ്ഥാന സൗകര്യമില്ലാത്തതിനാലാണു നടപ്പാക്കാത്തത് എന്നാണു സർക്കാർ വിശദീകരണം. ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഹർജി വിധി പറയാൻ മാറ്റി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകൾ, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ രാത്രികാല പോസ്റ്റ് മോർട്ടം നടത്താൻ 2015 ഒക്ടോബർ 26ന് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി കേരള മെഡിക്കൽ ലീഗോ സൊസൈറ്റി നൽകിയ ഹർജിയിലാണ് വിശദീകരണം. സൂര്യാസ്തമയത്തിനു ശേഷം ആശുപത്രികളിൽ പോസ്റ്റ്മോർട്ടം നടത്താനായി കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാസം 15ന് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. മതിയായ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും തെളിവ് മൂല്യത്തെ ബാധിക്കില്ലെന്ന് ആശുപത്രി ഇൻചാർജ് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ടായിരുന്നു.

Top