സ‍‍ര്‍ക്കാ‍‍ര്‍ ഓഫീസിലെ കെട്ടിക്കിടക്കുന്ന ഫയൽ തീര്‍പ്പാക്കൽ തീവ്രയജ്ഞത്തിന്റെ സമയപരിധി നീട്ടി

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച തീവ്രയജ്ഞത്തിന്റെ സമയപരിധി നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് തീയതി നീട്ടി ഉത്തരവിറക്കിയത്. സെപ്തംബർ മുപ്പതിനകം ഫയൽ തീർപ്പാക്കാൻ കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും പകുതി ഫയലുകളിൽ പോലും തീർപ്പുണ്ടായില്ല. ഈ ഘട്ടത്തിലാണ് സമയ പരിധി ഒക്ടോബർ മുപ്പത് വരെയാക്കി സർക്കാർ ഉത്തരവിറക്കിയത്. ഓരോ ഫയലും ഓരോ ജീവിതം ആണെന്ന് പ്രഖ്യാപിച്ചതിന്റെ ചുവടു പിടിച്ചാണ് ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സെപ്തംബർ 30 വരെയായിരുന്നു പ്രത്യേക കർമ്മ പദ്ധതി. എന്നാൽ നിശ്ചയിച്ച സമയ പരിധിക്കകത്ത് കെട്ടിക്കിടക്കുന്ന ഫയലുകളിൽ പകുതി തീർക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ.

ഓഗസ്റ്റ് 15 വരെയുള്ള കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലേലും വിവിധ ഡയറക്ടേറ്റുകളിലും കെട്ടിക്കിടക്കുന്നത് 8,53,088 ഫയൽ. അതിൽ തീർപ്പാക്കിയത് 3, 28,910 ഫയൽ, തീർപ്പ് കാത്തിരിക്കുന്നത് 5,24,178 ഫയൽ. അതായത് തീവ്ര യജ്ഞം പ്രഖ്യാപിച്ചിട്ടും തീർപ്പാക്കിയത് വെറും 38 ശതമാനം ഫയൽ മാത്രമാണ്. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് അവധി ഒഴിവാക്കി ജീവനക്കാർ എത്തിയിട്ടും സെക്രട്ടേറിയറ്റിൽ പോലും അത് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്തംബർ മുപ്പതെന്ന സമയപരിധി തീരുമ്പോൾ സെക്രട്ടേറിയറ്റിൽ മാത്രം രണ്ട് ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുകയാണ്. പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണ വകുപ്പിൽ 15407 ഫയലും ആഭ്യന്തര വകുപ്പിൽ 14314 ഫയലും ഉണ്ടെന്നാണ് കണക്ക്. ആരോഗ്യം വിദ്യാഭ്യാസം തദ്ദേശ ഭരണ വകുപ്പുകളാണ് ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ വളരെ പിന്നിൽ. നയപരമായ തീരുമാനം എടുക്കേണ്ട ഫയലുകൾ എത്തുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ നിസ്സകരണവുമാണ് സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം ഇഴയാൻ കാരണമെന്നാണ് ജീവനക്കാർ വിശദീകരിക്കുന്നത്. ഫയൽ തീർപ്പാക്കൽ യജ്ഞം പാളിയതോടെ സമയ പരിധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്

Top