പഠനത്തോടൊപ്പം ജോലിയും; നയമായി അംഗീകരിച്ച് മന്ത്രി സഭായോഗം

തിരുവനന്തപുരം: പഠനത്തെടൊപ്പം തൊഴില്‍ ഒരു നയമായി മന്ത്രി സഭ അംഗീകരിച്ചു. ഇനിമുതല്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ കൂടി അവസരം ഒരുക്കും. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് ഇത്.

വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസം വരാതെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍,സ്വകാര്യസ്ഥാപനങ്ങളില്‍ വര്‍ഷം 90 ദിവസം തൊഴില്‍ ഉറപ്പാക്കുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. 18-നും 25-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.

പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ എടുക്കാവുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതാണ് ഇത് നയമായി അംഗീകരിക്കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

പഠനത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ത്ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംരംഭങ്ങളും വേതനത്തിനുവേണ്ടി വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം നല്‍കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

Top