റേഷൻ വ്യാപാരികൾക്ക് സർക്കാർ ഓണറേറിയം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് റേഷൻ വ്യാപാരികൾക്ക് ഓണറേറിയം നൽകുമെന്ന് പ്രഖ്യാപിച്ച് സർക്കാർ. 1000 രൂപയാണ് ഓണറേറിയമായി ലഭ്യമാക്കുക. സംസ്ഥാനത്തെ 14,154 റേഷൻ വ്യാപാരികൾക്കാണ് ഓണറേറിയം. ഇതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഫണ്ടിൽ നിന്ന് 1.41 കോടി ചെലവിടും. ഇതിനായി പണം ചെലവിടാൻ സർക്കാർ അനുമതി നൽകി.

അതേസമയം, സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റ് ജില്ലകളിൽ നാളെ മാത്രമേ വിതരണം തുടങ്ങുകയുള്ളു. കശുവണ്ടി, പായസം മിക്‌സ് എന്നിവ എത്തിയിട്ടില്ല. തേയില, ചെറുപയർ, സേമിയ പായസം മിക്‌സ്‌ , നെയ്യ്‌, വെളിച്ചെണ്ണ അരലിറ്റർ, സാമ്പാർപ്പൊടി, മുളക്‌ പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്‌, പൊടി ഉപ്പ്‌, കശു വണ്ടി, തുണി സഞ്ചി എന്നിവയാണ്‌ കിറ്റിലുണ്ടാവുക.

കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് ഇന്നുമുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങളാണ് കിറ്റിൽ ഇല്ലാത്തത്. ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 14 ഇനങ്ങളാണ്‌ ഇതിലുണ്ടാകുക.

റേഷൻ കാർഡുകാർ അതാത്‌ റേഷൻ കടകളിൽനിന്ന്‌ പരമാവധി കിറ്റുകൾ വാങ്ങണമെന്നും അതിനുള്ള ക്രമീകരണമാണ്‌ വരുത്തിയതെന്നും ഭക്ഷ്യവകുപ്പ്‌ അറിയിച്ചു. 27 നകം കിറ്റ്‌ വിതരണം പൂർത്തീകരിക്കും. ഞായർ,തിങ്കൾ ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ്‌ വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം തമ്പാനൂരിൽ ബുധനാഴ്‌ച ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

Top