മരട് ഫ്‌ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി : മരട് ഫ്‌ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതി വിധി പ്രകാരം അനധികൃത ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി സാങ്കേതിക സമിതിക്ക് രൂപം നല്‍കിയെന്നും സര്‍ക്കാര്‍ പറയുന്നു.

കോടതി നിയമിച്ച റിട്ട ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായുള്ള സമിതി ഫ്‌ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിവരികയാണ്. ഇതുവരെ 10 കോടി 87 ലക്ഷം രൂപ വിതരണം ചെയ്തു. ഫ്‌ലാറ്റുടമകള്‍ നല്‍കുന്ന രേഖകള്‍ പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

ജയിന്‍ കണ്‍സ്ട്രക്ഷന്‍ ഉടമ സന്ദീപ് മേത്ത മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥെരെ കേള്‍ക്കാതെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതും സത്യവാങ്മൂലത്തില്‍ പറയുന്നു
നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സത്യവാംങ്മൂലം നല്‍കിയത്.

Top