കേരളത്തിൽ ദുരുപയോഗമില്ല: തൊഴിലുറപ്പിൽ 21 കോടി മുക്കി യുപി

ഡല്‍ഹി:മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തട്ടിപ്പ് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ കേരളം മുന്നിലെന്ന് റിപ്പോര്‍ട്ട്. ഒരു രൂപ പോലും ദുര്‍വിനിയോഗം ചെയ്തില്ലെന്നുമാത്രമല്ല പരമാവധി തൊഴില്‍ദിനം സൃഷ്ടിക്കുന്നതിലും സംസ്ഥാനം മുന്നിലെത്തി. ഉത്തര്‍പ്രദേശ്, കര്‍ണാടക, പഞ്ചാബ് അടക്കം ബിജെപിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങള്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലെ ഗ്രാമീണ വികസന– പഞ്ചായത്ത് രാജ് സ്റ്റാന്‍ഡിങ് കമ്മിറ്റി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ധനദുര്‍വിനിയോഗത്തിന്റെ കണക്കുള്ളത്.

തൊഴിലുറപ്പ് തുകയില്‍ രാജ്യത്താകെ 4,20,869 തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തു. 974 കോടിയിലധികം രൂപയാണ് നഷ്ടമായത്. ഇതില്‍ 65,445 കേസില്‍ മാത്രമാണ് തുക തിരിച്ച് പിടിക്കാന്‍ തീരുമാനിച്ചത്. യുപിയില്‍ ഏഴായിരത്തിലധികം തട്ടിപ്പുകള്‍ കണ്ടെത്തി. പ്രാഥമിക കണക്കെടുപ്പില്‍ 21 കോടി കാണാനില്ല. കര്‍ണാടകത്തില്‍ 174 കോടിയിലധികം ദുര്‍വിനിയോഗം ചെയ്തു. ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും നൂറു കോടിയില്‍പ്പരം വെട്ടിച്ചു. ബിഹാറില്‍ 12.34 കോടിയും പഞ്ചാബില്‍ 26.78 കോടിയും ഛത്തീസ്ഗഢില്‍ 52.58 കോടിയും തട്ടി.

തൊഴിലുറപ്പ് പദ്ധതി ഏറ്റവും ഫലപ്രദമായി നടക്കുന്നത് കേരളത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന് വിധേയമായി കൃത്യമായി ഓഡിറ്റിങ് നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനം ലഭിക്കുന്നതും കേരളത്തിലാണ്. നഗരപ്രദേശത്തും തൊഴിലുറപ്പാക്കുന്ന അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് മാത്രം. 75 തൊഴില്‍ദിനം പിന്നിട്ടവര്‍ക്ക് 1000 രൂപ ഉത്സവബത്തയും കേരളം നല്‍കുന്നുണ്ട്.

 

Top