ലക്ഷദ്വീപിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളം; നിയമസഭ നാളെ പ്രമേയം പാസ്സാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് കെ കെ ശൈലജ നാളെ തുടക്കമിടും. സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ച തുടങ്ങിവെക്കുന്നത്.

അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. ദ്വീപ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയാണ് നാളെ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക.

ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും. നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നന്ദി പ്രമേയ ചര്‍ച്ചക്ക് നാളെ തുടക്കമാകും.

ഭരണപക്ഷത്ത് നിന്നും സിപിഎം വിപ്പ് കൂടിയായ കെ കെ ശൈലജയാണ് ചര്‍ച്ച തുടങ്ങിവെക്കുക. ഇതാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുന്നത്.
മന്ത്രിസ്ഥാനത്ത് നിന്നും ശൈലജയെ മാറ്റിയത് വലിയ ചര്‍ച്ചയായിരിക്കെയാണ് മുന്‍ ആരോഗ്യമന്ത്രി നന്ദി പ്രമേയത്തില്‍ ആദ്യ പ്രാസംഗികയാകുന്നത്.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നയപ്രഖ്യാപനത്തോടുള്ള എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. പ്രസംഗത്തിലും അത് തുടരും. ഈയാഴ്ച ചോദ്യോത്തരവേളയില്ല.

പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കില്‍ അതാകും നാളെത്തെ ആദ്യനടപടി അതിന് ശേഷമാകും ലക്ഷദ്വീപ് പ്രമേയം. അടിയന്തിരപ്രമേയം ഇല്ലെങ്കില്‍ പ്രമേയത്തോടെ സഭാനടപടി തുടങ്ങും.

 

Top