പൊലീസിലെ ക്രിമിനലുകളെ പിരിച്ചു വിടും; അന്വേഷിക്കാന്‍ പ്രത്യേക സമിതി

police

തിരുവനന്തപുരം: പൊലീസിലെ ക്രിമിനലുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ തീരുമാനം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുകാരെ കുറിച്ച് അന്വേഷിക്കാനും അവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യാനും പ്രത്യേക സമിതി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി ഡി.ജി.പി. മുഹമ്മദ് യാസിന്റെ നേതൃത്വത്തിലാണ് സമിതി. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഇന്റലിജന്‍സ് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, ആഭ്യന്തര സുരക്ഷാവിഭാഗം എസ്.പി. ടി. നാരായണ്‍, സായുധ സേന ഡി.ഐ.ജി. ഷഫീന്‍ അഹമ്മദ്, എന്‍.ആര്‍.ഐ. സെല്‍ എസ്.പി. എന്‍. വിജയകുമാര്‍ എന്നിവരാണ് സമിതിയിലുള്ളത്. സമിതി ഉടന്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

പൊലീസ് സേനയിലെ 1,129 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ഇവരില്‍ പലരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഇവരെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ സര്‍വീസില്‍ തുടരുന്നതിന്റെ ധാര്‍മികത കോടതികളും വിവിധ ഏജന്‍സികളും ചോദ്യംചെയ്തിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.

ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരില്‍ 215 പേര്‍ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണ്. പത്ത് ഡിവൈ.എസ്.പിമാരും എട്ട് സി.ഐ.മാരും പട്ടികയലുണ്ട്. 195 എസ്.ഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ്.

ക്രിമിനല്‍ കേസ് പ്രതികളായ പൊലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തിനകം നിലപാട് അറിയിക്കാന്‍ ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും കമ്മിഷന്‍ ചെയര്‍മാന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കസ്റ്റഡി മര്‍ദനം, സ്ത്രീപീഡനം, കൈക്കൂലി, മയക്കുമരുന്ന് കേസ് അടക്കം വിവിധ കേസുകളുണ്ട് ഉദ്യോഗസ്ഥരുടെ പേരില്‍. കൊല്ലത്ത് 146 പേരും, എറണാകുളത്ത് 125 പേരും കേസുകളില്‍ പ്രതികളാണ്. 2018 ഫെബ്രുവരിയിലാണ് പൊലീസ് സമിതി ഏറ്റവും ഒടുവില്‍ യോഗം ചേര്‍ന്ന് കേസുകള്‍ പരിശോധിച്ചത്.

ക്രിമിനല്‍ കേസ് പ്രതികളായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇതിനുശേഷമാണ് പട്ടിക പുറത്തുവന്നത്.

Top