എ.വിജയരാഘവന്‍ സിപിഐഎം പിബിയിലേക്ക്; പി രാജീവും കെ എൻ ബാലഗോപാലും സിസിയിൽ

കണ്ണൂർ: എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ സിപിഐഎം പൊളിറ്റ് ബ്യൂറോയിലേക്കെന്ന് സൂചന. പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവർ സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും ഇടംപിടിച്ചേക്കും. പി.സതിദേവി, സി.എസ്. സുജാത എന്നിവരും കേന്ദ്ര കമ്മിറ്റിയിലെത്തും.

75 വയസ് എന്ന പ്രായപരിധി കര്‍ശനമാകുന്നതിനാല്‍ എസ്.രാമചന്ദ്രന്‍ പിള്ളയും ബിമന്‍ ബോസും ഹന്നന്‍ മൊള്ളയും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകും. എളമരം കരീം, കിസാന്‍ സഭ നേതാവ് അശോക് ദാവ്‌ലെ, ബംഗാളില്‍ നിന്ന് ശ്രീദിപ് ഭട്ടാചാര്യ, സുജന്‍ ചക്രബര്‍ത്തി, ജമ്മുകശ്മീരില്‍ നിന്ന് മുഹമ്മദ് യുസുഫ് തരിഗാമി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ദലിത് പ്രാതിനിധ്യം പരിഗണിക്കപ്പെട്ടാല്‍ എ.കെ.ബാലനോ, കെ.രാധാകൃഷ്ണനോ, രാമചന്ദ്ര ദോമിനോ പൊളിറ്റ് ബ്യൂറോ അംഗമാകാനാകും. കേരള കേന്ദ്രകമ്മറ്റി അംഗങ്ങളില്‍ വൈക്കം വിശ്വനും പി.കരുണാകരനും ഒഴിയും. പകരം കെ.എന്‍.ബാലഗോപാലും പി.രാജീവുമാണ് പരിഗണിക്കപ്പെടുന്നത്.

പുതുതലമുറ നേതാക്കളിൽ പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, എം.സ്വരാജ് എന്നിവരിൽ ആരെങ്കിലും വരാനിടയുണ്ട്. വിവാദങ്ങളും ആരോഗ്യപ്രശ്നങ്ങളും മൂലം എം.സി.ജോസഫൈനെ കേന്ദ്രകമ്മറ്റിയിൽ നിന്ന് ഒഴിവാക്കാനിടയുണ്ട്. സാമുദായിക പരിഗണന തുണയാകാം. പി.സതീദേവി, സി.എസ്.സുജാത, ടി.എൻ.സീമ, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരിലൊരാൾക്ക് അവസരം ലഭിച്ചേക്കാം. കേന്ദ്ര സെക്രട്ടേറിയറ്റ് പുനസ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും അംഗങ്ങളുടെ പ്രഖ്യാപനമുണ്ടാകുമോയെന്ന് വ്യക്തതയില്ല.

Top