ചെയര്‍മാനെ തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടം; തീരുമാനം നിലനില്‍ക്കില്ലെന്ന് പി.ജെ ജോസഫ്

കോട്ടയം: കേരളകോണ്‍ഗ്രസിന്റെ പിളര്‍പ്പില്‍ പ്രതികരിച്ച് പി.ജെ ജോസഫ്. നടപടിക്രമങ്ങള്‍ പാലിച്ചല്ല സമാന്തരയോഗം വിളിച്ചതെന്നും യോഗത്തിന്റെ തീരുമാനങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പിളര്‍ന്നു. പിളര്‍ന്നവരുടെ കൂടെ ആളില്ലെന്ന് തെളിഞ്ഞു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞു, പി ജെ ജോസഫ് വ്യക്തമാക്കി.

കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തില്‍ ജോസ്.കെ.മാണിയും പി.ജെ ജോസഫും വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത പക്ഷം കേരളകോണ്‍ഗ്രസ് (എം) പിളരുകയായിരുന്നു. ജോസ്.കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ബദല്‍ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ജോസ്.കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇ.ജെ അഗസ്തിയാണ്. യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം ഈ നിര്‍ദ്ദേശത്തെ പിന്‍താങ്ങുകയും ചെയ്തു. എന്നാല്‍, സി.എഫ് തോമസ് അടക്കം മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് എംഎല്‍എമാരില്‍ യോഗത്തിന് എത്തിയത് രണ്ടു പേര്‍ മാത്രമാണ്.

അതേസമയം, ഭൂരിപക്ഷം സംസ്ഥാനസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 220 സംസ്ഥാന സമിതിയംഗങ്ങള്‍ യോഗത്തിന് എത്തിയെന്നാണ് ജോസ്.കെ മാണി വിഭാഗം വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ഇടപെട്ടെങ്കിലും ഇത് ഫലം കണ്ടില്ല. സമവായത്തിന് ഉമ്മന്‍ ചാണ്ടിയും, മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയും ശ്രമിച്ചിരുന്നു. ജോസ്. കെ.മാണിയുമായും പിജെ ജോസഫുമായും ഇവര്‍ സംസാരിക്കുകയും ചെയ്തിരുന്നു.

Top