കേരള കോണ്‍ഗ്രസ് പിളര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് കെപിഎ മജീദ്

കൊച്ചി : കേരള കോണ്‍ഗ്രസ് പിളര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അധികാരത്തര്‍ക്കം മൂലമുണ്ടായ അകല്‍ച്ചയാണെന്നും കെ.എം മാണിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമവായമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലീഗിന് ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും കെപിഎ മജീദ് വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ് എമ്മിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പറഞ്ഞു. നേതാക്കള്‍ രാഷ്ട്രീയ പക്വത കാണിക്കണമെന്നും മുന്നണിയിലെ യോജിപ്പ് നിലനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി അനുരഞ്ജനത്തിന് തയാറാണെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

അതേസമയം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി.ജെ. ജോസഫ് തുടരണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി.ജെ. ജോസഫ് തന്നെ തുടരണമെന്നും. ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നതെന്നും, പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്‍മാന്‍ ജോസ് കെ. മാണിയും എന്നതാണ് തങ്ങളുടെ നിലപാടെന്നും റോഷി വ്യക്തമാക്കിയിരുന്നു.

ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം വിളിച്ചു ചേര്‍ത്ത പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് സി.എഫ്. തോമസ് പങ്കെടുക്കാതിരുന്നത് വിട്ടു നില്‍ക്കലല്ലെന്നും റോഷി കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലവിലെ സംഭവവികാസങ്ങളില്‍ തുടര്‍ നടപടികള്‍ക്കായി ജോസഫ് വിഭാഗം നിയമോപദേശം തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top